
യുദ്ധക്കെടുതി മൂലം വലയുന്ന ഗാസക്ക് വീണ്ടും സഹായവുമായി യുഎഇ. ഗാസയിലെ പട്ടിണിയകറ്റാന്‍ ടണ്‍കണക്കിന് ഭക്ഷ്യവസ്തുക്കളാണ് യുഎഇ എത്തിച്ച് നല്‍കിയത്. 214 ട്രക്കുകളില്‍ ആണ് യുഎഇ സഹായം എത്തിട്ടത്. ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ് ചെയ്തും നല്‍കുന്നുണ്ട്.
ഈജിപ്തില്‍ നിന്നും റഫാ അതിര്‍ത്തി വഴിയാണ് 200ൽ അധികം ട്രക്കുകള്‍ ഗാസ മുനമ്പില്‍ പ്രവേശിച്ചത്. 4,565 ടണ്‍ സഹായവസ്തുക്കള്‍ ആണ് യുഎഇ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയില്‍ എത്തിച്ച് നല്‍കിയത്. ഭക്ഷ്യവസ്തുക്കള്‍ക്ക് ഒപ്പം മെഡിക്കല്‍ ഉപകരണങ്ങളും കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകളും യുഎഇ എത്തിച്ചു.
ഈജിപ്തിലെ അല്‍അരിഷ് കേന്ദ്രീകരിച്ചാണ് യുഎഇ സംഘം സഹായവിതരണം ഏകോപിപ്പിക്കുന്നത്. അര്‍ഹരായവരിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്. ഇതിനൊപ്പമാണ് വിമാനത്തില്‍ നിന്നും പാരച്യൂട്ട് വഴിയുള്ള സഹായവിതരണവും നടക്കുന്നത്. ഏറ്റവും ഒടുവില്‍ 3873 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് എയര്‍ഡ്രോപ് ചെയ്തത്.
ജോര്‍ദ്ദാന്‍, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് ഭക്ഷ്യവസ്തുക്കള്‍ വ്യോമ മാര്‍ഗം എത്തിക്കുന്നത്. ഇതുവരെ 60ൽ അധികം തവണ വിമാനത്തില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ യുഎഇ എയര്‍ഡ്രോപ് ചെയ്തിട്ടുണ്ട്.
Content Highlights: UAE airdrops massive food supplies over Gaza