
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി. രണ്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രവീന്ദ്ര ജഡേജയെ നഷ്ടമായി. കഴിഞ്ഞ രണ്ട് ടെസ്റ്റിലെയും ഇരു ഇന്നിങ്സിലും അർധ സെഞ്ച്വറി നേടിയ താരമായിരുന്നു ജഡേജ. ജോഫ്രെ ആർച്ചറുടെ പന്തിൽ ഹാരി ബ്രൂക്ക് ക്യാച്ച് പിടിച്ചാണ് മടക്കം.
നിലവിൽ 88 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഷാര്‍ദുല്‍ താക്കൂര്‍(31), വാഷിംഗ്‌ടൺ സുന്ദർ (0) എന്നിവരാണ് ക്രീസിൽ.
ഇന്നലെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയിലായിരുന്നു. മാഞ്ചസ്റ്ററില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിരുന്നു. 61 റണ്‍സ് നേടിയ സായ് സുദര്‍ശനും 58 റൺസ് നേടിയ യശ്വസി ജയ്‌സ്വാളുമാണ് സ്കോർ ചലിപ്പിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്‌റ്റോക്‌സ് രണ്ട് വിക്കറ്റ് നേടി. ഇതിനിടെ റിഷഭ് പന്ത് (37) പരിക്കേറ്റ് ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ലിയാം ഡോസണ്‍, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍.
Content Highlights: India lose Jadeja in early setback on second day