

ഗാസ: ഇസ്രയേൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനിടെ രണ്ട് ബന്ദിക്കളുടെ കൂടി മൃതദേഹങ്ങൾ കൈമാറി ഹമാസ്. റെഡ്‌ക്രോസ് മുഖാന്തിരമാണ് ഹമാസ് രണ്ട് ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കൈമാറിയത്. ഇവ തിരിച്ചറിയലിനായി ഇസ്രയേൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.
അതേസമയം വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം തുടരുകയാണ്. കിഴക്കൻ ഗാസയിൽ വീടുകൾക്ക് നേരെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഷുജെയ്യ, തൂഫാഹ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിലെ പ്രതീക്ഷകളെല്ലാം നഷ്ടമായെന്ന് പലസ്തീനികൾ പറയുന്നു. ഗാസയിൽ ബുധനാഴ്ച മാത്രം നൂറോളം പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്.
എന്നാൽ വെടിനിർത്തൽ ഇപ്പോഴും ശക്തമായി തുടരുകയാണെന്നാണ് കരാറിന് ചുക്കാൻ പിടിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. എന്നാൽ മധ്യസ്ഥത വഹിച്ച ഖത്തർ വെടിനിർത്തൽ കരാറിന്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ചു. 2023 ഒക്ടോബറിൽ ആരംഭിച്ച ഗാസയിലെ ഇസ്രയേൽ അധിനിവേശ ആക്രമണം രണ്ട് വർഷത്തിന് ശേഷമാണ് മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിച്ചത്. ബന്ദി മോചനം, വെടിനിർത്തൽ, പ്രാദേശിക സുരക്ഷ, മരിച്ച ബന്ദികളുടെ മൃതദേഹ കൈമാറ്റം തുടങ്ങിയ നിബന്ധനകളോടെയാണ് കരാർ.
എന്നാൽ മൃതദേഹങ്ങൾ വിട്ടു നൽകുന്നത് ഹമാസ് വൈകിപ്പിച്ചുവെന്ന് ആരോപിച്ച് ഇസ്രയേൽ വീണ്ടും ആക്രമണം തുടരുകയായിരുന്നു. തങ്ങളുടെ പക്കലുള്ള ഇസ്രയേൽ ബന്ദികളുടെ മൃതദേഹങ്ങൾ തകർക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണെന്നും അവ വീണ്ടെടുക്കാൻ സമയം ആവശ്യമാണെന്നും ഹമാസ് അറിയിച്ചിരുന്നു. ഒക്ടോബർ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തലിന് ധാരണയായത്. ഇതിനു പിന്നാലെയും വെടിനിർത്തൽക്കരാർ ലംഘിച്ച് ആക്രമണങ്ങൾ ഉണ്ടായിരുന്നു.
Content Highlights: Hamas hands over two hostages bodies to Israel