
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ മികച്ച സ്കോറിനായി ബംഗ്ലാദേശ് പൊരുതുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്. റൺസെടുക്കും മുമ്പെ അനാമുൾ ഹഖിന്റെയും 21 റൺസെടുത്ത മൊമിനൂൾ ഹഖിന്റെയും വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
ഇന്നിങ്സിന്റെ ആദ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ ബംഗ്ലാദേശ് ബാറ്റർമാർ ശരിക്കും വിഷമിച്ചിരുന്നു. നന്നായി പന്തെറിഞ്ഞ ശ്രീലങ്കൻ ബൗളർമാർ ബംഗ്ലാദേശ് ബാറ്റർമാരെ സമ്മർദ്ദത്തിലാക്കി. അസിത ഫെർണാണ്ടോയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് അനാമുൾ ഹഖ് പുറത്തായത്.
ഭേദപ്പെട്ട നിലയിൽ കളിച്ചുവന്നിരുന്ന മൊമിനൂൾ ഹഖാണ് പിന്നാലെ പുറത്തായത്. 39 പന്തിൽ മൂന്ന് ഫോറുകളടക്കം 21 റൺസ് നേടിയ മൊമിനൂൾ ധനഞ്ജയ ഡി സിൽവയുടെ ബൗളിങ്ങിൽ പവൻ രത്നായ്കെ ക്യാച്ചെടുത്ത് പുറത്തായി. 86 പന്തിൽ ഏഴ് ഫോറുകളുടെ സഹായത്തോടെ 43 റൺസെടുത്ത ഷദ്മാൻ ഇസ്ലാം, 21 പന്തിൽ പുറത്താകാതെ ഏഴ് റൺസെടുത്ത നായകൻ നജ്മുൾ ഹൊസൈൻ ഷാന്റോ എന്നിവരാണ് ബംഗ്ലാദേശിനായി ക്രീസിലുള്ളത്.
Content Highlights: Bangladesh fighting for a good total in second test