
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന പേസറായി ഇന്ത്യൻ താരം ജസ്പ്രീത് ബുംമ്ര. ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റെടുത്തതോടെയാണ് ബുംമ്ര ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇത് 11-ാം തവണയാണ് ബുംമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 10 തവണ ഈ നേട്ടം കൈവരിച്ച ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ ബുംമ്ര പിന്നിലാക്കി.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ബുംമ്ര അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. 24.4 ഓവറിൽ 83 റൺസ് വിട്ടുകൊടുത്താണ് ബുംമ്രയുടെ ഫൈഫർ നേട്ടം. മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനും ബുംമ്രയുടെ ബൗളിങ് മികവ് സഹായിച്ചു. ഒന്നാം ഇന്നിങ്സിൽ 465 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 471 റൺസായിരുന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലാണ് ഇന്നലെ ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. ഒലി പോപ്പ് 106, ഹാരി ബ്രൂക്ക് 99, ജാമി സ്മിത്ത് 40, ക്രിസ് വോക്സ് 38 എന്നിവർ ഇംഗ്ലണ്ട് നിരയിൽ തിളങ്ങി. ബുംമ്രയെ കൂടാതെ ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ലീഡിനായി പൊരുതുകയാണ്. മൂന്നാം ദിവസം മഴയെ തുടർന്ന് നേരത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. 96 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഇതുവരെ നേടാനായത്.
നാല് റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും 30 റൺസെടുത്ത സായി സുദർശന്റെയും വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. 47 റൺസോടെ കെ എൽ രാഹുലും ആറ് റൺസോടെ ശുഭ്മൻ ഗില്ലും ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഓരോ വിക്കറ്റുകൾ വീഴ്ത്തി. സ്കോർ ഇന്ത്യ ഒന്നാം ഇന്നിങ്സ് 471, രണ്ടാം ഇന്നിങ്സ് രണ്ടിന് 90. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 465.
Content Highlights: Jasprit Bumrah makes history by becoming most five wicket haul in WTC