
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിനം ബാക്കിയിരിക്കെ ഇന്ത്യക്ക് വിജയിക്കാൻ പത്ത് വിക്കറ്റും ഇംഗ്ലണ്ടിന് 250 റൺസുമാണ് വേണ്ടത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് 21 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. സ്‌കോർ ഇന്ത്യ 471/10 &364/10 ഇംഗ്ലണ്ട് 465/10& 21 ബാറ്റിങ്.
രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 364 റൺസ് നേടി എല്ലാവരും പുറത്തായി. സെഞ്ച്വറി തികച്ച ഓപ്പണിങ് ബാറ്റർ കെ എൽ രാഹുലും വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തുമാണ് ഇന്ത്യക്കായി തിളങ്ങിയത്. രാഹുൽ 137 റൺസുമായി ടോപ് സ്‌കോററായപ്പോൾ തകർത്തടിച്ച പന്ത് 118 റൺസ് നേടി.
നേരത്തെ ആറ് റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ടായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൺ കാർസെ, ജോഷ് ടംഗ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ടംഗ് ഒരു ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
നാലാം ദിനം തകർച്ചയോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. രണ്ട് വിക്കറ്റിന് 90 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്‌കോർ ബോർഡിൽ രണ്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ നഷ്ടമായി. എട്ട് റൺസെടുത്ത ഗില്ലിനെ ബ്രൈഡൻ കാർസ് ബൗൾഡാക്കുകയായിരുന്നു.
പിന്നാലെ ക്രീസിലൊരുമിച്ച രാഹുലും റിഷഭ് പന്തും മികച്ച കൂട്ടുകെട്ട് ഉയർത്തി ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഇതിനിടെ രാഹുൽ സെഞ്ച്വറി തികച്ചു. 202 പന്തിലാണ് താരം മൂന്നക്കം കണ്ടത്. ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി പൂർത്തിയാക്കിയ പന്ത് 140 പന്തിൽ മൂന്ന് സിക്സും 15 ബൗണ്ടറിയും സഹിതം 118 റൺസെടുത്ത് പുറത്തായി. 247 പന്തിൽ 18 ബൗണ്ടറി സഹിതം 137 റൺസെടുത്ത് രാഹുലും കൂടാരം കയറി.
മലയാളി താരം കരുൺ നായർ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി. 20 റൺസായിരുന്നു കരുണിന്റെ സമ്പാദ്യം. പിന്നാലെ ഇന്ത്യയുടെ കൂട്ടത്തകർച്ചയാണ് കാണാനായത്. , ഷാർദുൽ താക്കൂർ (4), മുഹമ്മദ് സിറാജ് (0), ജസ്പ്രിത് ബുമ്ര (0) എന്നിവർ വന്നത് പോലെ മടങ്ങി. മൂന്ന് പേരും ജോഷ് ടംഗിന്റെ ഒരോവറിലാണ് മടങ്ങിയത്. അവസാനക്കാരൻ പ്രസിദ്ധ് കൃഷ്ണയെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (40 പന്തിൽ 25) നടത്തിയ പ്രകടനം ലീഡുയർത്താൻ സഹായിച്ചു. പ്രസിദ്ധിനെ ഷൊയ്ബ് ബഷീർ മടക്കി.
Content Highlights- India-England Fourt day Stumps