
ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടെസ്റ്റ് രണ്ട് ദിവസം പിന്നിടുമ്പോൾ ഇരുടീമുകളും ഒപ്പത്തിനൊപ്പം. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 484 റൺസെന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ നാലിന് 458 എന്ന ശക്തമായ നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ അവസാന അഞ്ച് വിക്കറ്റുകൾ 26 റൺസിന്റെ കടുവകൾക്ക് നഷ്ടമായി.
നേരത്തെ രണ്ടാം ദിവസം രാവിലെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെന്ന നിലയായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 148 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോയുടെ വിക്കറ്റ് ബംഗ്ലാദേശിന് രണ്ടാം ദിവസം ആദ്യ സെഷനിൽ നഷ്ടമായി. 279 പന്തിൽ 15 ഫോറും ഒരു സിക്സറും സഹിതമാണ് ഷാന്റോയുടെ ഇന്നിങ്സ്. മുഷ്ഫിഖർ റഹീമുമായി ചേർന്ന് നാലാം വിക്കറ്റിൽ 264 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഷാന്റോ പുറത്തായത്.
ഷാന്റോ പുറത്തായെങ്കിലും മുഷ്ഫിഖർ റഹീമും ലിട്ടൻ ദാസും ചേർന്ന അഞ്ചാം വിക്കറ്റിൽ ബംഗ്ലാദേശ് മികച്ച നിലയിൽ മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ രണ്ടാം സെഷനിൽ ബംഗ്ലാദേശ് സ്കോർ നാലിന് 423 റൺസെന്ന നിലയിലെത്തിയപ്പോൾ മത്സരത്തിന് തടസമായി മഴയെത്തി.
മൂന്നാം സെഷന്റെ പകുതിയോടെയാണ് മത്സരം പുനരാരംഭിക്കാൻ സാധിച്ചത്. പക്ഷേ ബംഗ്ലാദേശ് കടുത്ത ബാറ്റിങ് തകർച്ച നേരിട്ടു. ആദ്യം 350 പന്തിൽ ഒമ്പത് ഫോറുകൾ സഹിതം 163 റൺസ് നേടിയ മുഷ്ഫിഖറിനെ അസിത ഫെർണാണ്ടോ വിക്കറ്റിന് മുന്നിൽ കുരുക്കി. തൊട്ടുപിന്നാലെ 123 പന്തിൽ 11 ഫോറും ഒരു സിക്സറും സഹിതം 90 റൺസെടുത്ത ലിട്ടൻ ദാസും പുറത്തായി. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 149 റൺസ് കൂട്ടിച്ചേർത്തിരുന്നു.
മുഷ്ഫിഖറും ലിട്ടൻ ദാസും പുറത്തായതോടെ മത്സരത്തിൽ ശ്രീലങ്ക പിടിമുറുക്കി. ലങ്കൻ ബൗളിങ് നിരയിൽ അസിത ഫെർണാണ്ടോ, മിലൻ രത്നായകെ, തരിന്ദു രത്നായകെ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Bangladesh 484/9; Sri Lanka bowlers dominate third session