'ഏഴ് കരിയറുകള്‍ നശിപ്പിച്ചു; ധോണിയെ പുറത്താക്കാന്‍ വരെ നോക്കി'; BCCI മുന്‍ സെലക്ടർമാർക്കെതിരെ യോഗ്‌രാജ് സിങ്‌

'2011 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിനെ ബിസിസിഐ നശിപ്പിക്കുകയാണ് ചെയ്തത്'

dot image

ബിസിസിഐയുടെ മുന്‍ സെലക്ടര്‍മാര്‍ക്കെതിരെ ഇന്ത്യയുടെ മുന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. ഏഴ് ഇതിഹാസ താരങ്ങളുടെ കരിയറുകള്‍ ബിസിസിഐ നശിപ്പിച്ചതെന്നാണ് യോഗ്‌രാജ് സിങ് കുറ്റപ്പെടുത്തിയത്. 2011 ലോകകപ്പിന് ശേഷം താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ബിസിസിഐയ്ക്ക് വീഴ്ച പറ്റിയെന്നും എം എസ് ധോണിയെ ക്യാപ്റ്റന്‍സി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ശ്രമിച്ചിരുന്നെന്നും യോഗ്‌രാജ് സിങ് ആരോപിച്ചു.

'ബിസിസിഐയുടെ മുന്‍ സെലക്ടര്‍മാര്‍ ഏഴ് പേരുടെ കരിയറാണ് നശിപ്പിച്ചത്. ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ്, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കരിയറാണ് ബിസിസിഐ തുലച്ചത്. 2011ന് ശേഷം ഇവരെ പിന്തിരിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. 2011 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിനെ ബിസിസിഐ നശിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് ടീം ഇപ്പോഴും ബുദ്ധിമുട്ടുന്നത്', യോഗ്‌രാജ് സിങ് പറഞ്ഞത്.

ഇന്‍സൈഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു യോഗ്‌രാജ് സിങ് മനസുതുറന്നത്. വൈറ്റ്‌വാഷ് പരാജയങ്ങള്‍ക്ക് ശേഷം എം എസ് ധോണിയെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ബിസിസിഐ ശ്രമിച്ചിരുന്നെന്നും യോഗ്‌രാജ് സിങ് പറഞ്ഞു.

'എം എസ് ധോണി ക്യാപ്റ്റനായിരിക്കേ അഞ്ച് പരമ്പരകള്‍ ഇന്ത്യ പരാജയം വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ ധോണിയുടെ ക്യാപ്റ്റന്‍സി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. ധോണിക്ക് പകരം ബിസിസിഐ സെലക്ടര്‍ കൂടിയായിരുന്ന മൊഹീന്ദര്‍ അമര്‍നാഥിനെ ക്യാപ്റ്റനാക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പക്ഷേ അത് ചെയ്യേണ്ട രീതി അങ്ങനെയായിരുന്നില്ല', യോഗ്‌രാജ് സിങ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും ഉണ്ടായ പരമ്പര തോല്‍വികള്‍ക്ക് ശേഷം ഗംഭീര്‍, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍ തുടങ്ങിയ താരങ്ങള്‍ ദേശീയ ടീമില്‍ നിന്ന് പതുക്കെ പുറത്തായി. മറുവശത്ത് ദ്രാവിഡും ലക്ഷ്മണും അവരുടെ മികച്ച ടെസ്റ്റ് കരിയറിന് വിരാമമിടുകയും ചെയ്തു. 2011 ലോകകപ്പ് നേടിയ ടീമിലെ നിര്‍ണായക അംഗങ്ങളായിരുന്നിട്ടും 2015 ലോകകപ്പ് വരുമ്പോഴേക്കും ഗംഭീര്‍, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍ എന്നിവരെല്ലാം ഏകദിന ടീമില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തായിരുന്നു.

2014 അവസാനത്തോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതുവരെ ധോണി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തുടര്‍ന്നു. 2017 ജനുവരി വരെ ഹ്രസ്വ ഫോര്‍മാറ്റുകളില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീടാണ് ബാറ്റണ്‍ വിരാട് കോഹ്ലിക്ക് കൈമാറിയത്.

Content Highlights: Yograj Singh Exposes Ex-BCCI Selectors, '7 Careers Destroyed, MS Dhoni Was Told He'd Be Replaced'

dot image
To advertise here,contact us
dot image