
വലിയ വേദികളിൽ ടീമിന് അനുകൂലമായ നേട്ടങ്ങൾ നേടുമ്പോൾ മതിമറന്ന് ആഘോഷിക്കുന്നത് ക്രിക്കറ്റ് വേദികളിൽ സ്വാഭിവകമായ കാര്യമാണ്. പല താരങ്ങളുടെയും ഐക്കോണിക്ക് സെലിബ്രേഷനുകൾ ആരാധകരുടെ ഇടയിൽ ഒരുപാട് ചർച്ചയാകാറുമുണ്ട്. ഫൈനൽ പോലുള്ള വേദികളിൽ സമ്മർദഘട്ടങ്ങളെ എല്ലാം തരണം ചെയ്തുകൊണ്ട് കൂടിയാകുമ്പോൾ കളിക്കാരുടെ ആഘോഷങ്ങൾക്ക് ആവേശം കൂടും.
എന്നാൽ ഇവിടെ വ്യത്യസ്തനാകുകയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ എയ്ഡൻ മാർക്രം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ അവസാന ഇന്നിങസിൽ മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയക്കെതിരെ പ്രധാനപ്പെട്ട ഒരു ശതകം തികച്ചിട്ടും മാർക്രം ഇവിടെ അമിതാവേശമോ ആഘോഷങ്ങളെ പുറത്തെടുക്കുന്നില്ല. തന്റെ ദൗത്യം അവസാനിച്ചിട്ടില്ല എന്ന പൂർണ ബോധത്തോടൊപ്പം ഇത് താൻ ടീമിന് വേണ്ടി കുറിച്ചിട്ടതാണെന്ന ഭാവമായിരുന്നു മാർക്രത്തിന്. തുടക്കം മുതൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിന്റെ ബാറ്റിങ്ങിന്റെ നിയന്ത്രണം മാർക്രം ഏറ്റെടുക്കുകയായിരുന്നു.
ടീം സ്‌കോർ ഒമ്പത് റൺസിൽ നിൽക്കുമ്പോൾ തന്നെ ഓപ്പണിങ് പാർട്‌നറായ റയാൽ റിക്കൾട്ടണെ നഷ്ടപ്പെട്ട മാർക്രം മൂന്നാമനായെത്തിയ വിയാൻ മുൾഡറുമൊത്ത് 61 റൺസിന്റെ മികച്ച കൂട്ടുക്കെട്ട് സൃഷ്ടിച്ചു. പിന്നീട് ക്യാപ്റ്റൻ ടെംബ ബാവുമ ക്രീസിലെത്തിയതോടെ ദക്ഷിണാഫ്രിക്ക കളി കയ്യിലൊതുക്കുകയായിരുന്നു. മികച്ച ബൗളർമാരടങ്ങിയ ഓസീസ് ബൗളിങ്ങിനെ അച്ചടക്കത്തോടെയാണ് മാർക്രം നേരിട്ടത്. ഒടുവിൽ 156ാം പന്തിൽ സെഞ്ച്വറിയും. അധികാവേശമില്ലാതെയുള്ള താരത്തിന്റെ സെഞ്ച്വറി ആഘോഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 11 ഫോറടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്.
65 റൺസ് നേടിയ ബാവുമയുമൊത്ത് 143 റൺസിന്റെ കൂട്ടുക്കെട്ടാണ മാര്ക്രം സൃഷ്ടിച്ചത്. ഓസ്‌ട്രേലിയയുടെ സകല പ്രതീക്ഷകൾക്കും മുകളിലായി ദക്ഷിണാഫ്രിക്കയടിച്ച ആണിയായിരുന്നു ഈ കൂട്ടുക്കെട്ട്. മത്സരത്തിൽ ഇനിയും രണ്ട് ദിനം ബാക്കിയിരിക്കെ 69 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത്.
നേരത്തെ ആദ്യ ഇന്നിങ്‌സിലെ 74 റൺസിന്റെ ലീഡുമായി ഇറങ്ങിയ നിലവിലെ ചാംപ്യന്മാർ രണ്ടാം ഇന്നിങ്‌സിൽ 24.5 ഓവറിൽ 73 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണെങ്കിലും വാലറ്റത്ത് മിച്ചൽ സ്റ്റാർക്ക് രക്ഷയ്‌ക്കെത്തുകയായിരുന്നു. 136 പന്തുകൾ നേരിട്ട സ്റ്റാർക്ക് അഞ്ചുഫോറുകൾ അടക്കം 58 റൺസ് നേടി. 53 പന്തിൽ 17 റൺസെടുത്ത് ഹേസൽവുഡ് മികച്ച പിന്തുണ നൽകി. 43 റൺസ് നേടിയ അലക്‌സ് ക്യാരിക്ക് മാത്രമാണ് ഓസീസ് ടോപ് ഓർഡർ നിരയിൽ തിളങ്ങാനായത്.
Content Highlights- Markram's Century celebration in WTC finals