
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ചരിത്രം കുറിച്ച് എയ്ഡാൻ മാർക്രം - ടെംബ ബാവുമ സഖ്യം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇതാദ്യമായി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 100 റൺസിലധികം വരുന്ന പാർട്ണർഷിപ്പ് പിറന്നു. മൂന്നാം വിക്കറ്റിൽ എയ്ഡാൻ മാർക്രം - ടെംബ ബാവുമ എന്നിവർ ചേർന്ന പിരിയാത്ത കൂട്ടുകെട്ട് ഇതിനോടകം 143 റൺസ് കൂട്ടിച്ചേർത്തു. 2021ലെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കെയ്ൻ വില്യംസണും റോസ് ടെയ്ലറും ചേർന്ന് നേടിയ 96 റൺസിന്റെ കൂട്ടുകെട്ടാണ് ഇതിന് മുമ്പ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയ ഉയർന്ന കൂട്ടുകെട്ട്.
അതിനിടെ മാർക്രം - ബാവുമ കൂട്ടുകെട്ടിന്റെ മികവിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങുകയാണ്. മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തിട്ടുണ്ട്. ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീട വിജയത്തിലേക്കെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 69 റൺസ് കൂടി വേണം. 102 റൺസുമായി എയ്ഡാൻ മാർക്രവും 65 റൺസുമായി ടെംബ ബാവുമയുമാണ് ക്രീസിൽ.
നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 207 റൺസിൽ അവസാനിച്ചിരുന്നു. പുറത്താകാതെ 58 റൺസെടുത്ത മിച്ചൽ സ്റ്റാർകിന്റെ പ്രകടനമാണ് ഓസീസ് സ്കോർ 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ നാലും ലുൻഗി എൻഗിഡി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 212 റൺസിന് പുറത്തായി. 72 റൺസെടുത്ത ബ്യൂ വെബ്സറ്ററിന്റെയും 66 റൺസെടുത്ത സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്. അഞ്ച് വിക്കറ്റെടുത്ത കഗീസ റബാദ ദക്ഷിണാഫ്രിക്കൻ ബൗളിങ്ങ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിങ്സിൽ 138 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 45 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ടെംബ ബാവുമ 36 റൺസും സംഭാവന ചെയ്തു. ആറ് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഒന്നാം ഇന്നിങ്സിൽ 174 റൺസിന്റെ ലീഡ് നേടാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.
Content Highlights: Bavuma-Markram Become First Pair Score 100 Partnership in WTC Final second innings