
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് കിരീടം വിജയിക്കാമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് ബെഡിങ്ഹാം. ബൗളറുമാരുടെ പറുദീസയായി മാറിയ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയ ഇതിനോടകം മികച്ച സ്കോറിലെത്തിയെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് ഇപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് കിരീട പ്രതീക്ഷയുണ്ടെന്ന് ബെഡിങ്ഹാം പറയുന്നത്.
'ഇത് വലിയൊരു അവസരമാണ്. ദക്ഷിണാഫ്രിക്കൻ ടീമിലെ എല്ലാവരും വലിയ ആവേശത്തിലാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം നേടാനായി ടീമിലെ എല്ലാവരും ആഗ്രഹിക്കുന്നു. ലോർഡ്സിലെ പോലെ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ കളിക്കുമ്പോൾ, ഒരു ടീമിൽ ആറ് മികച്ച പേസർമാറുള്ളപ്പോൾ, ബാറ്റിങ് സ്വാഭാവികമായും ബുദ്ധിമുട്ടാകും. എന്നാൽ അടുത്ത ദിവസം പിച്ചിന്റെ സ്വഭാവത്തിൽ മാറ്റം വന്നേക്കും.' ബെഡിങ്ഹാം രണ്ടാമത്തെ ദിവസത്തെ മത്സരത്തിന് ശേഷം പ്രതികരിച്ചു.
'മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ ബൗളർമാരുടെ ആധിപത്യം കുറഞ്ഞേക്കും. പിച്ചിൽ നിന്നും പന്ത് നേരെ ബാറ്റിലേക്ക് വരാൻ തുടങ്ങും. അപ്പോൾ മികച്ച സ്കോർ പിന്തുടർന്ന വിജയിക്കാൻ സാധിക്കും,' ബെഡിങ്ഹാം പ്രതീക്ഷ പ്രകടിപ്പിച്ചു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ നിലവിൽ ഓസ്ട്രേലിയയ്ക്കാണ് മുൻതൂക്കം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 212 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് 138 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 74 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. നിലവിൽ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സിൽ 218 റൺസിന്റെ ലീഡുണ്ട്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ റൺസ് പോലും തിരിച്ചടിക്കാൻ കഴിയില്ലെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.
Content Highlights: Big target looms but South Africa is confident of chasing it down says David Bedingham