
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുകയാണ്. ആദ്യ ദിവസത്തെ പോരാട്ടത്തിൽ ഇരുടീമുകളുടെയും ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ അതിനിടെ ഇരുടീമുകളുടെയും ഓപണിങ് ബാറ്റർമാർ നാണക്കേടിന്റെ ഒരു റെക്കോർഡ് സ്വന്തമാക്കി. ഇരുടീമുകളുടെയും ഓപണിങ് ബാറ്റർമാർ പൂജ്യത്തിനാണ് പുറത്തായത്.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയയ്ക്കായി ഇന്നിങ്സ് തുറന്ന ഉസ്മാൻ ഖ്വാജ റൺസൊന്നും എടുക്കാതെ പുറത്തായി. കഗീസോ റബാദയുടെ പന്തിൽ ഡേവിഡ് ബെൻഡിങ്ഹാമിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. 20 പന്തുകൾ നേരിട്ടായിരുന്നു ഖ്വാജ പൂജ്യത്തിന് പുറത്തായത്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 212 റൺസിൽ എല്ലാവരും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഇന്നിങ്സ് തുറന്ന എയ്ഡാൻ മാർക്രവും റൺസെടുക്കും മുമ്പ് പുറത്തായി. ആദ്യ ഓവർ എറിഞ്ഞ മിച്ചൽ സ്റ്റാർകിന്റെ പന്തിൽ മാർക്രം ബൗൾഡാകുകയായിരുന്നു. ഓസീസിന്റെ 212 റൺസിന് മറുപടി പറയുന്ന ദക്ഷിണാഫ്രിക്ക ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ 145 വർഷത്തിന് ശേഷമാണ് രണ്ട് ടീമിലെയും ഓപണർമാർ പൂജ്യത്തിന് പുറത്താകുന്നത്. 1880ൽ ഇംഗ്ലണ്ട് ഓസ്ട്രേലിയ മത്സരത്തിലാണ് ഇരുടീമുകളുടെയും ഓപണിങ് ബാറ്റർ പൂജ്യത്തിന് പുറത്തായത്. അന്ന് ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ ബില്ലി മർഡോക്കും ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ ഫ്രെഡ് ഗ്രേസും പൂജ്യത്തിന് പുറത്തായിരുന്നു.
Content Highlights: Since 1880, first time in test cricket, two openers in different side lost wickets without scoring