ടെസ്റ്റില്‍ എന്ത് രോ-കോ!, രണ്ട് പേരെയും അക്കാര്യത്തില്‍ മാത്രം താരമത്യം ചെയ്യാനാകില്ലെന്ന് മുന്‍ താരം

'വൈറ്റ് ബോളില്‍ ഇരുവര്‍ക്കും ഏകദേശം സമാനമായ കണക്കുകളാണുള്ളത്, പക്ഷെ റെഡ് ബോളില്‍ അങ്ങനെയല്ല'

dot image

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മയെയും താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇരുവരെയും താരതമ്യപെടുത്താന്‍ സാധിക്കില്ലെന്നും, പ്രത്യേകിച്ച് കോഹ്ലിയുടെ മികച്ച

ഓവര്‍സീസ് ട്രാക്ക് റെക്കോര്‍ഡ് നമ്മുടെ മുന്‍പിലുണ്ടല്ലോ എന്നും മഞ്ജരേക്കര്‍ പറയുന്നു.

ഈയിടെയാണ് ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പിന്നാലെ ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചു. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങും.

ഇതിനിടെയാണ് രോഹിത്തിനെയും കോഹ്ലിയെയും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരുമിച്ച് നിര്‍ത്താമെന്നും എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരേ തലത്തില്‍ ഇരുവരെയും കാണാനാകില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞത്.

'ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഇല്ലെങ്കില്‍ തനിക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുമെന്ന് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അടുത്തിടെ പറഞ്ഞിരുന്നു. കുറച്ചുകാലമായി എന്നെ അലട്ടുന്ന ഒരു കാര്യം ഞാന്‍ പറയാം. ഗില്‍ പറഞ്ഞതിനെ കുറിച്ചല്ല, മറിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ആളുകള്‍ രോഹിത്തിനെയും വിരാടിനെയും എങ്ങനെ ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണ് എന്നെ അലട്ടുന്നത്.

നമ്മള്‍ അവരെ ഒരുമിച്ച് രോ- കോ എന്ന വരെ വിളിക്കുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അതില്‍ തെറ്റൊന്നുമില്ല. വൈറ്റ് ബോളില്‍ ഇരുവര്‍ക്കും ഏകദേശം സാമ്യമുള്ള കണക്കുകളാണുള്ളത്. പക്ഷേ, റെഡ് ബോളില്‍ അവരുടെ വ്യതാസം വ്യക്തമാണ്. ഈ ഫോര്‍മാറ്റില്‍ അവരെ ഓരേ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല,' മഞ്ജരേക്കര്‍ പറഞ്ഞു.

സെനാ രാജ്യങ്ങളില്‍ (SENA countries- സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) വിരാടിന് 12 സെഞ്ച്വറികളുണ്ടെന്നും എന്നാല്‍ 100 ഇന്നിങ്‌സോളം ഈ രാജ്യങ്ങളില്‍ കളിച്ച രോഹിത്തിന് വെറും ഒരെണ്ണം മാത്രമെ ഉള്ളുവെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ 67 മത്സരങ്ങളില്‍ നിന്നും 12 സെഞ്ച്വറിയുള്‍പ്പടെ 4301 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. എന്നാല്‍ 123 ടെസ്റ്റ് ഇന്ത്യക്ക് വേണ്ടി കളിച്ച വിരാട് 46.85 ശരാശരിയില്‍ 30 സെഞ്ച്വറിയുടെ അകമ്പടിയോടെ 9230 റണ്‍സ് നേടിയിട്ടുണ്ട്. ഈ സ്റ്റാറ്റുകളില്‍ നിന്നും തന്നെ വിരാട് കോഹ്ലിയുടെയും രോഹിത്തിന്റെയും ടെസ്റ്റ് ക്രിക്കറ്റിലെ അന്തരം വ്യക്തമാണെന്നാണ് ചിലര്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിക്കുന്നത്.

Content Highlights- Sanjay Manjrekar explains why Rohit Sharma shouldn’t be compared to Virat Kohli in Tests

dot image
To advertise here,contact us
dot image