പുറത്തായതിന് വനിതാ അംപയറോട് തര്‍ക്കിച്ച് അശ്വിന്‍; പാഡില്‍ ബാറ്റുകൊണ്ട് അടിച്ച് രോഷപ്രകടനം, വീഡിയോ

ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും തുടരുകയാണ് അശ്വിന്‍

dot image

തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ വനിതാ അംപയറോടു തർക്കിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും തുടരുകയാണ് സ്പിന്നർ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഒൻപത് മത്സരങ്ങളില്‍ നിന്ന് വെറും ഏഴ് വിക്കറ്റും 33 റണ്‍സും മാത്രമാണ് നേടിയത്.

38കാരനായ അശ്വിന്‍ ടിഎന്‍പിഎല്ലില്‍ ഡിന്‍ഡിഗല്‍ ഡ്രാഗണ്‍സിന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ അംപയറുമായി തര്‍ക്കിച്ചാണ് അശ്വിന്‍ പവലിയനിലേക്ക് മടങ്ങിയത്. ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സ് ടീമിനെതിരായ മത്സരത്തിലെ അഞ്ചാം ഓവറില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ബാറ്റ് ചെയ്യവെയായിരുന്നു സംഭവം. തിരുപ്പൂര്‍ ക്യാപ്റ്റന്‍ ആര്‍ സായ് കിഷോറിന്റെ അഞ്ചാം പന്തിലാണ് അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്. തിരുപ്പൂർ താരങ്ങൾ അപ്പീൽ ചെയ്തതോടെ അംപയർ ഔട്ട് അനുവദിച്ചു.

എന്നാല്‍ അമ്പയറിന്റെ ഈ തീരുമാനത്തിനെതിരെ അശ്വിന്‍ രംഗത്ത് വരികയായിരുന്നു. ലെഗ് സ്റ്റമ്പിന് പുറത്താണ് പന്ത് പിച്ച് ചെയ്തതെന്ന് അശ്വിന്‍ വാദിച്ചെങ്കിലും അമ്പയര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. അംപയറോട് അശ്വിൻ തർക്കിച്ചു നോക്കിയെങ്കിലും താരത്തെ ഗൗനിക്കാതെ നടന്നു നീങ്ങുകയാണ് അംപയർ ചെയ്തത്. ഇതോടെ നിരാശനായി തന്റെ പാഡില്‍ ബാറ്റ് കൊണ്ട് അടിച്ചാണ് അശ്വിന്‍ പവലിയനിലേക്ക് മടങ്ങിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

18 റണ്‍സാണ് മത്സരത്തില്‍ അശ്വിന്‍ നേടിയത്. ഔട്ടായി മടങ്ങുന്ന നേരമത്രയും അശ്വിന്‍ തന്റെ നിരാശ പ്രകടിപ്പിച്ചു. അശ്വിന്റെ പുറത്താകലിന് പിന്നാലെ ഡിണ്ടിഗല്‍സിന്റെ ഇന്നിങ്ങ്‌സ് 93 റണ്‍സില്‍ ഒതുങ്ങുകയും ചെയ്തു. തിരുപ്പൂര്‍ ടീം 11.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. 39 പന്തില്‍ 65 റണ്‍സുമായി തിളങ്ങിയ തുഷാര്‍ റാഹേജയാണ് തിരുപ്പൂരിന്റെ വിജയം എളുപ്പമായത്. തിരുപ്പൂരിനായി എം മതിവണ്ണന്‍ നാലും സായ് കിഷോര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

Content Highlights: Ravichandran Ashwin loses cool over LBW call in TNPL 2025, shouts at female umpire

dot image
To advertise here,contact us
dot image