
ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ. മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യ എ ഉയർത്തിയ 439 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ലയൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. ഇന്ത്യ എയ്ക്കായി അൻഷുൽ കംബോജ് രണ്ട് വിക്കറ്റുകളും തുഷാർ ദേശ്പാണ്ഡെ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തിന് ഫലമുണ്ടാകില്ലെന്ന് ഉറപ്പായതോടെ ഇരുടീമിന്റെയും ക്യാപ്റ്റന്മാർ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. സ്കോർ ഇന്ത്യ എ ആദ്യ ഇന്നിങ്സിൽ 348, ഇംഗ്ലണ്ട് ലയൺസ് ഒന്നാം ഇന്നിങ്സിൽ 327. ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ ഏഴിന് 417, ഇംഗ്ലണ്ട് ലയൺസ് മൂന്നിന് 32.
നാലാം ദിവസം രാവിലെ നാല് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിലാണ് ഇന്ത്യ എ ബാറ്റിങ് പുനരാരംഭിച്ചത്. 28 റൺസെടുത്ത ധ്രവ് ജുറേലിന്റെയും 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടെയും 34 റൺസെടുത്ത ഷാർദുൽ താക്കൂറിന്റെയും വിക്കറ്റുകളാണ് ഇന്ത്യ എയ്ക്ക് ഇന്ന് നഷ്ടമായത്.
എട്ടാം വിക്കറ്റിൽ ക്രീസിൽ ഉറച്ച തനുഷ് കോട്യാൻ-അൻഷുൽ കംബോജ് സഖ്യമാണ് ഇന്ത്യ എയുടെ മികച്ച ലീഡിന് കാരണമായത്. കോട്യാൻ 90 റൺസോടെയും അൻഷുൽ കംബോജ് 51 റൺസോടെയും ക്രീസിലുണ്ട്. ഇരുവരും ചേർന്ന പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 149 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 417 റൺസെടുത്ത് ഇന്ത്യ എ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 438 റൺസിന്റെ ലീഡാണ് ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ സ്കോർ ചെയ്തത്. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ലയൺസ് 327 റൺസിന് എല്ലാവരും പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദാണ് ഇംഗ്ലണ്ട് ലയൺസിനെ വീഴ്ത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഇന്ത്യ എ യുടെ ആദ്യ ഇന്നിങ്സ് സ്കോർ 348 റൺസായിരുന്നു.
Content Highlights: India A vs England Lions second test ended in a draw