'നല്ല ഫോമിലാണെങ്കിൽ ആരെയും ടീമിലെടുക്കും'; ശ്രേയസിനെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ഗംഭീർ

ശ്രേയസിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'ഞാൻ സെലക്ടർ അല്ല' എന്ന് ഗംഭീർ മുൻപ് മറുപടി നൽകിയിരുന്നു

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് അവസാനിച്ചതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായത് ശ്രേയസ് അയ്യരുടെ അഭാവമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച ഫോം പുറത്തെടുത്ത ശ്രേയസ് ടീമിലെത്തുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ശ്രേയസിന് ടീമിൽ സ്ഥാനം നൽകാത്തത് വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ശ്രേയസിനെ ടെസ്റ്റ് ടീമിലെടുക്കാത്തതിന്റെ കാരണം വീണ്ടും വെളിപ്പെടുത്തുകയാണ് ഗൗതം ഗംഭീര്‍. ഏറ്റവും ഫോമിലുള്ള 18 താരങ്ങളെ ‌ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ഗംഭീര്‍ പറഞ്ഞത്. ശ്രേയസ് ടീമിലുണ്ടാകാതിരിക്കാനുള്ള കാരണം അജിത് അഗാര്‍ക്കര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

"നല്ല ഫോമിലാണെങ്കിൽ ടീമിലേക്ക് ആരെയും വിളിക്കാം. നമുക്ക് 18 പേരെ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ. പക്ഷേ നല്ല ഫോമിലുള്ളവരും പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ളവരുമായ താരങ്ങൾക്ക് അവസരം നൽകുക എന്നതിനാണ് എപ്പോഴും പ്രധാന്യം നല്‍കേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു," ഗംഭീർ വ്യാഴാഴ്ച മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശ്രേയസിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'ഞാൻ സെലക്ടർ അല്ല' എന്ന് ഗംഭീർ മുൻപ് മറുപടി നൽകിയിരുന്നു. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അജിത് അഗാര്‍ക്കറും ശ്രേയസിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ച് ടീം പ്രഖ്യാപന വേളയിൽ വ്യക്തമാക്കിയിരുന്നു.​ ശ്രേയസ് ഏകദിനത്തില്‍ മികച്ച ഫോമിലാണെന്നും, ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയെന്നും സമ്മതിച്ച ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അജിത് അഗാര്‍ക്കര്‍ നിലവില്‍ ടെസ്റ്റ് ടീമില്‍ ശ്രേയസിന് ഇടമില്ലെന്നായിരുന്നു പ്രതികരിച്ചത്.

2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായി വിശാഖപട്ടണത്ത് വെച്ചുനടന്ന ടെസ്റ്റിലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്കായി ഇറങ്ങിയത്. ചാംപ്യന്‍സ് ട്രോഫിയിലെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 243 റണ്‍സ് നേടി ടീമിലെ ടോപ് സ്കോറര്‍ ആയിട്ടും രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും ശ്രേയസിന് ടീമിലേക്കുള്ള വഴി തുറന്നില്ല. ഏഴ് ഇന്നിങ്സുകളിലായി മുംബൈയ്ക്കായി 480 റണ്‍സാണ് ശ്രേയസ് അയ്യര്‍ രഞ്ജിയില്‍ നേടിയത്.

അതേസമയം അഞ്ചു ടെസ്റ്റുകള്‍ കളിക്കാന്‍ ശ്രേയസിന് കഴിഞ്ഞേക്കില്ലെന്നും പരിക്ക് ഭീഷണിയുണ്ടെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് ശ്രേയസിനെ ടീമില്‍ നിന്നൊഴിവാക്കിയതെന്നും വാദമുണ്ട്. ശ്രേയസിന് പുറമെ ഫിറ്റ്നസ് വീണ്ടെടുക്കാതിരുന്ന ഷമിക്കും ടീമില്‍ ഇടം പിടിക്കാനായില്ല. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പുതുമുഖമായി സായ് സുദര്‍ശനും ഇടംപിടിച്ചു.

Content Highlights: On Shreyas Iyer' Test Omission, Gautam Gambhir Makes Fresh Claim

dot image
To advertise here,contact us
dot image