
ഇന്ത്യൻ ക്രിക്കറ്റ് ടീം ലെഗ് സ്പിന്നർ പിയൂഷ് ചൗള വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 'രണ്ട് പതിറ്റാണ്ടിലധികം ഞാൻ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. ഇപ്പോൾ ഈ മനോഹര വിനോദത്തോട് വിടപറയാൻ സമയമായിരിക്കുന്നു,' താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'ഇന്ത്യൻ ക്രിക്കറ്റിനെ ഏറ്റവും ഉയർന്ന വേദികളിൽ പ്രതിനിധീകരിക്കാൻ എനിക്ക് കഴിഞ്ഞു. 2007ലെ ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നീ കിരീടങ്ങൾ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞു. ഈ യാത്രയിലെ ഓർമകൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. എന്റെ കഴിവിൽ വിശ്വാസമർപ്പിച്ച ഐപിഎൽ ടീമുകൾ, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,' ചൗള വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ് പിയൂഷ് ചൗള. 2006ൽ 16-ാം വയസിൽ ടെസ്റ്റിലും 2007ൽ 17-ാം വയസിൽ ഏകദിന ക്രിക്കറ്റിലും താരം അരങ്ങേറി. അനിൽ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവന്ന ലെഗ് സ്പിന്നർക്ക് പക്ഷേ വലിയ കരിയർ നിർമിക്കാൻ കഴിയാതെ പോയി.
ഇന്ത്യയ്ക്കായി മൂന്ന് ടെസ്റ്റുകളും 25 ഏകദിനങ്ങളും ഏഴ് ട്വന്റി 20യിലും ചൗള കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിലുമായി 43 വിക്കറ്റുകളാണ് താരത്തിന്റെ നേട്ടം. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു താരം.
ഐപിഎല്ലിലെ എക്കാലത്തെയും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ചൗള. നാല് ടീമുകൾക്കായി 192 മത്സരങ്ങൾ കളിച്ച ചൗള 192 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചൗള ഐപിഎൽ ചാംപ്യൻഷിപ്പും നേടിയിട്ടുണ്ട്.
Content Highlights: Piyush Chawla announces retirement from all forms of cricket