
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ ഡോജ് മേധാവിയും കോടീശ്വരനുമായ ഇലേൺ മസ്‌കും തമ്മിലുള്ള തുറന്ന പോരാട്ടത്തിലേക്കാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതോടെ ട്രംപിനെതിരെ ഗൗരവമായ ആരോപണങ്ങൾ ഉന്നയിച്ച് മസ്‌ക് രംഗത്തെത്തിയിരിക്കുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യാനും പകരം വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ പ്രസിഡന്റായി നിയമിക്കാനുമാണ് മസ്ക് എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗീകാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗുരുതര ആരോപണവും മസ്‌ക് നടത്തിയിട്ടുണ്ട്. എപ്സ്റ്റീൻ ഫയലുകൾ ഇന്നും പുറത്ത് വരാത്തത് അതിനാലാണെന്നും, സത്യം ഒരു നാൾ പുറത്ത് വരുമെന്നും മസ്‌ക് തന്റെ എക്‌സ് പോസ്റ്റിൽ കുറിച്ചു.
ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ജെഫ്രി എപ്സിറ്റീനെതിരെ നടത്തിയ അന്വേഷണത്തിൻ്റെ ഫയലിൽ ട്രംപിൻ്റെ പേര് ഉണ്ടെന്നാണ് മസ്ക് ഇപ്പോൾ ആരോപിച്ചിരിക്കുന്നത്.
ആരാണ് ജെഫ്രി എപ്സ്റ്റീൻ
സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൾട്ടൺ സ്‌കൂളിലെ ഗണിത അധ്യാപകനായി കരിയർ തുടങ്ങിയ ജെഫ്രി, 1970കളിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ജോലി ആരംഭിച്ചതോടെ തന്റെ ജീവിതം മാറ്റി മറിച്ച നിക്ഷേപ ലോകത്തേക്കുള്ള യാത്ര ആംഭിക്കുകയായിരുന്നു. 1982ൽ സ്വന്തം സ്ഥാപനമായ ജെ. എപ്സ്റ്റീൻ ആൻഡ് കോ സ്ഥാപിച്ചു. നൂറുകോടിയിലധികം വരുമാനമുള്ളവർക്ക് പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്സ്റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു.
സമ്പത്ത് വർധിച്ചതോടെ പ്രശസ്തർക്കായി ജെഫ്രി പാർട്ടികൾ സംഘടിപ്പിക്കാൻ തുടങ്ങി. എന്നാൽ ജെഫ്രിയുടെ ഈ സമ്പത്തിന്റെ എല്ലാം ഉറവിടം അവ്യക്തമായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ശതകോടീശ്വരനായി ആണ് ജെഫ്രി എപ്പോഴും അറിയപ്പെട്ടിരുന്നത്. മരണത്തിന് രണ്ട് ദിവസം മുൻപ് ഒപ്പിട്ട വിൽപത്രം അനുസരിച്ച്, അദ്ദേഹത്തിന് 577,672,654 ഡോളറിന്റെ ആസ്തിയുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചു എന്ന കേസിൽ ജെഫ്രി കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് ശേഷം ഇയാളെ 18 മാസത്തെ തടവിന് വിധിക്കുച്ചെങ്കിലും 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്. സംഭവത്തിൽ കുറ്റം ചെയ്തു എന്ന് കണ്ടെത്തിയതോടെ ജെഫ്രിയെ ഔദ്യോഗികമായി ലൈംഗിക കുറ്റവാളിയായി മുദ്രകുത്തുകയും ചെയ്തു.
മിയാമി ഹെറാൾഡ് ഇൻവെസ്‌റ്റിഗേറ്റീവ് റിപ്പോർട്ടർ ജൂലി കെ ബ്രൗൺ എപ്സ്റ്റിനെയും അയാളുടെ ഇരകളെയും സംബന്ധിച്ച ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എപ്‌സ്‌റ്റീന് കുടുതൽ ശിക്ഷ നൽകണമെന്നായിരുന്നു ജൂലിയുടെ വാദം. എന്നാൽ, 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. 2019 ജൂലൈ 24 ന് എപ്‌സ്‌റ്റീനെ സെല്ലിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നു. ഏതാനും ആഴ്‌ചകൾക്കുശേഷം, ഓഗസ്‌റ്റ് 10 ന് എസ്‌റ്റിനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, എപ്‌സ്‌റ്റീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വ്യക്തമാക്കുന്നത്, എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്.
ഇരകളെ തന്റെ വരുതിയിൽനിർത്തുന്നതിനും മറ്റുള്ളവർക്ക് ലൈംഗികാവശ്യങ്ങൾക്കായി എത്തിച്ചുകൊടുക്കാനും ജെഫ്രി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കൂടുതൽ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യാൻ ചില ഇരകൾക്കു പണം നൽകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 14 വയസ്സുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ജെഫ്രിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതിൽ താൻ കുറ്റക്കാരനല്ലെന്ന് എപ്‌സ്റ്റീൻ ആവർത്തിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. വിചാരണയ്ക്ക് മുമ്പ് സെല്ലിൽ എപ്സ്‌റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ കേസിലെ പല വിവരങ്ങളും അജ്‌ഞാതമായിത്തന്നെ ഇന്നും തുടരുന്നു.
എന്താണ് ജെഫ്രി എപ്സ്റ്റീൻ കേസ്
കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ സാധാരണക്കാരായ ആളുകളുടെ വീട്ടിലെത്തി അവിടുത്തെ സ്ത്രീകളെ എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന പരാതിയുമായി നിരവധി വനിതകൾ രംഗത്തെത്തിയിരുന്നു.
ലോകം മുഴുവനുള്ള ആളുകളെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. എന്നാൽ 2019ലെ ജെഫ്രിയുടെ മരണത്തിന് ശേഷം ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല.
Content summary; Jeffrey Epstein: 36 Sexual Assault Allegations and a Death Shrouded in Prison Darkness