
ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് ഓര്‍ഡര്‍ പിന്നീട് തീരുമാനിക്കുമെന്ന് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. 'ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വലിയ അംഗീകാരമാണ്. അതുപോലെ തന്നെ ക്യാപ്റ്റൻസി വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമാണ്. ഇന്ത്യൻ ടീമിന് ഇപ്പോഴും സമയം ബാക്കിയുണ്ട്. 10 ദിവസത്തെ ക്യാംപിൽ ഇന്ത്യൻ ടീം ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരങ്ങൾ കളിക്കും. അതിന് ശേഷം ബാറ്റിങ് ഓഡർ തീരുമാനിക്കും,' ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ഗിൽ പറഞ്ഞു.
ആദ്യമായി ക്യാപ്റ്റനായി കളിക്കുന്നതിന്റെ സമ്മർദ്ദമുണ്ടോയെന്ന ചോദ്യത്തിനോടും ഗിൽ പ്രതികരിച്ചു. 'തീർച്ചയായും ഏതൊരു പരമ്പരയ്ക്ക് മുമ്പും സമ്മർദ്ദമുണ്ട്. വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നീ രണ്ട് അനുഭവസമ്പത്തുള്ള താരങ്ങളുടെ അഭാവത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഒരുങ്ങുന്നത്. ഇരുവരുടെയും അഭാവം പരിഹരിക്കാൻ ബുദ്ധിമുട്ടാണ്,' ഗിൽ പ്രതികരിച്ചു.
'ക്യാപ്റ്റൻസിയിൽ പ്രത്യേകമായ ഒരു ശൈലി ഞാൻ പിൻതുടരില്ല. എല്ലാ താരങ്ങളുമായും ആശയവിനിമയം നടത്തും. അവർ സന്തോഷമായി ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്തും. സഹതാരങ്ങളുമായി മികച്ച ബന്ധം നിലനിർത്തേണ്ടത് ടീം ക്യാപ്റ്റനെന്ന നിലയിൽ വളരെ അത്യാവശ്യമാണ്. എല്ലാവരും സന്തോഷമായിരുന്നാൽ അവർ ടീമിനായി 100 ശതമാനവും അവരുടെ മികവ് ഉപയോഗിക്കും,' ഗിൽ കൂട്ടിച്ചേർത്തു.
'ഇന്ത്യൻ ടീമിന്റെ പേസർമാർക്ക് ഏതൊരു സാഹചര്യത്തിലും മികവ് പുലർത്താൻ കഴിയും. ജസ്പ്രീത് ബുംമ്രയെപ്പോലൊരു താരം ഇന്ത്യൻ ടീമിൽ കളിക്കുന്നത് വലിയ കാര്യമാണ്. അതുപോലെ നിരവധി പേസർമാർ ഇന്ത്യയ്ക്കുണ്ട്,' ഗിൽ വ്യക്തമാക്കി.
Content Highlights: Shubman Gill says Indian batting order will decide after practice match