
ഐപിഎല്ലിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും ഉയർന്ന തോൽവി നേരിട്ട് ഗുജറാത്ത് ടൈറ്റൻസ്. ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 83 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെട്ടത്. 2022ൽ ഐപിഎല്ലിലേക്ക് കടന്നുവന്ന ഗുജറാത്ത് ടൈറ്റൻസിന്റെ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും ഉയർന്ന തോൽവിയാണിത്. 2024ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 63 റൺസിന്റെ തോൽവി നേരിട്ടതാണ് ഇതിന് മുമ്പ് ഗുജറാത്തിന്റെ ഏറ്റവും ഉയർന്ന പരാജയം.
ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. 23 പന്തിൽ 57 റൺസെടുത്ത ഡെവാൾഡ് ബ്രവീസ് ആണ് ചെന്നൈയുടെ ടോപ് സ്കോറർ. 35 പന്തിൽ 52 റൺസുമായി ഡെവോൺ കോൺവേയും മികച്ച പ്രകടനം പുറത്തെടുത്തു. 19 പന്തിൽ 37 റൺസുമായി ഉർവിൽ പട്ടേൽ നിർണായക സംഭാവന നൽകി.
മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ ഗുജറാത്ത് ടൈറ്റൻസിന് 147 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. സായി സുദർശൻ 28 പന്തിൽ 41 റൺസുമായി ടോപ് സ്കോററായി. അർഷാദ് ഖാൻ 20 റൺസും ഷാരൂഖ് ഖാൻ 19 റൺസും നേടി. മൂന്ന് വിക്കറ്റുകളെടുത്ത അൻഷുൽ കംബോജ് ആണ് ചെന്നൈ ബൗളിങ് നിരയിൽ തിളങ്ങിയത്.
Content Highlights: Gujarat Titans faced Biggest defeat by runs