
Jun 5, 2025
08:32 PM
ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തി സൺറൈസേഴ്സ് സ്പിന്നർ ഹർഷ് ദുബെ. മികച്ച ഫോമിൽ കളിക്കുകയായിരുന്ന ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മിച്ചൽ മാർഷിന്റെ വിക്കറ്റാണ് ദുബെ സ്വന്തമാക്കിയത്. 39 പന്തിൽ ആറ് ഫോറും നാല് സിക്സറും സഹിതം 65 റൺസെടുത്താണ് മാർഷ് മടങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തിട്ടുണ്ട്.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമാണ് ഹർഷ് ദുബെ. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 69 വിക്കറ്റും 476 റൺസും താരം സ്വന്തമാക്കിയിരുന്നു. രഞ്ജി ട്രോഫി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ദുബെ. രഞ്ജി ട്രോഫിയിൽ ടൂർണമെന്റിന്റെ താരവും ദൂബെ തന്നെയായിരുന്നു. ദുബെ ഉൾപ്പെട്ട വിദർഭയായിരുന്നു രഞ്ജി ട്രോഫിയുടെ ചാംപ്യന്മാർ. 30 ലക്ഷം രൂപയ്ക്കാണ് ദുബെയെ സൺറൈസഴ്സ് സ്വന്തമാക്കിയത്.
അതിനിടെ ലഖ്നൗ നിരയിൽ മാർഷിനെ കൂടാതെ എയ്ഡാൻ മാർക്രവും നിക്കോളാസ് പുരാനും നന്നായി കളിച്ചു. 38 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം മാർക്രം 61 റൺസാണ് നേടിയത്. 26 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം നിക്കോളാസ് പുരാൻ 45 റൺസും സംഭാവന ചെയ്തു. രണ്ട് വിക്കറ്റെടുത്ത ഇഷാൻ മലിംഗയാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്.
Content Highlights: Harsh Dubey scalps Mitchel Marsh in IPL debut