
ജൂൺ മൂന്ന്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് അവസാനമായ രാത്രി. ചെങ്കടലായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ആർസിബി ആദ്യമായി ഐപിഎൽ കിരീടം ഉയർത്തിയ ദിനം. വിരാട് കോഹ്ലിയെന്ന ഇതിഹാസം പൂർണനായ നിമിഷം. അക്ഷരാർഥത്തിൽ മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾക്കാണ് ചൊവ്വാഴ്ച ക്രിക്കറ്റ് ലോകം സാക്ഷിയായത്.
എന്നാൽ മണിക്കൂറുകൾക്കിപ്പുറം അവരെ കാത്തിരുന്നത് രാജ്യത്തിന്റെ കായിക ചരിത്രത്തിലെ തന്നെ വേദനിപ്പിക്കുന്ന വാർത്തകളിലൊന്നാണ്. വിജയ മധുരം സങ്കടക്കണ്ണീരായി മാറുന്ന കാഴ്ചയ്ക്കാണ് ബുധനാഴ്ച വൈകിട്ട് ബെംഗളൂരു നഗരം സാക്ഷിയായത്. കാത്തിരിപ്പിനും പരിഹാസങ്ങൾക്കുമെല്ലാം വിരാമമിട്ട് ആർസിബി ടീം ഐപിഎൽ കിരീടമുയർത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ വൻ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
ബെംഗളൂരുവിന്റെ സ്വപ്നം സഫലമായ ആ രാത്രി പിന്നിട്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പ് ദുരന്തവാർത്ത ആരാധകരെ തേടിയെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയാഘോഷത്തിനായി തടിച്ചുകൂടിയവർ തിക്കിലും തിരക്കിലും പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ആർസിബി ടീമിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ സ്വീകരണമൊരുക്കിയപ്പോൾ പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 ആരാധകരുടെ ജീവനാണ് പൊലിഞ്ഞത്. ബെംഗളൂരുവിന്റെ സന്തോഷനിമിഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതായി ഈ ദുരന്തം. റോയൽ ചാലഞ്ചേഴ്സ് ബൈംഗളൂരു ടീമിനെയും കായിക ലോകത്തെയും സംബന്ധിച്ച് വേദന നിറഞ്ഞ ദിനമായി മാറിയിരിക്കുകയാണ് ജൂൺ നാല്.
താരാരാധന അതിരുകടന്ന് ഉണ്ടാകുന്ന അപകടങ്ങൾ ഇത് ആദ്യമായല്ല. ക്രിക്കറ്റ് ലോകത്ത് മാത്രമല്ല ഫുട്‌ബോളിലും സിനിമാ ലോകത്തും താരാരാധന കാരണം ജീവഹാനി ഉണ്ടാകുന്ന അപകടങ്ങൾ ഈയടുത്ത് പോലും സമൂഹത്തെ ഞെട്ടിച്ചിട്ടുള്ളതാണ്. അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ എന്ന സിനിമയുടെ റിലീസ് ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം ഏറ്റവും അടുത്തുള്ള ഒരു ഉദാഹരണം മാത്രമാണ്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അര്‍ജുന്‍ എത്തിയ പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെടുകയും ഒമ്പത് വയസുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഫുട്‌ബോൾ ലോകത്തും അതിരുവിട്ട താരാരാധന ജീവൻ നഷ്ടപ്പെടുന്ന ദുരന്തങ്ങളിലേക്ക് നയിച്ച സംഭവങ്ങൾ ഏറെയുണ്ട്. പിഎസ്ജി ചാംപ്യൻസ് ലീഗ് ഉയർത്തിയതിന് പിന്നാലെയുണ്ടായ അപകടം അതിലെ അവസാന എൻട്രി മാത്രമാണ്. പിഎസ്ജിയുടെ കന്നിചാംപ്യൻസ് ലീഗ് നേട്ടത്തിന് പിന്നാലെ പാരീസ് നഗരത്തിൽ നടന്ന
ആഘോഷപ്രകടനത്തിനിടെയായിരുന്നു സംഘർഷമുണ്ടായത്. ആരാധകരുടെ ആഹ്‌ളാദ പ്രകടനങ്ങൾ അതിരുവിടുകയും സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തതോടെ നഗരം കലാപാന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു. വിജയാഘോഷങ്ങൾ അക്രമാസക്തമായതോടെ രണ്ട് പേർക്ക് ജീവൻ നഷ്ടമാവുകയും 500ലധികം പേരെ പൊലീസിന് അറസ്റ്റ് ചെയ്ത് നീക്കേണ്ടിയും വന്നു.
ആവേശവും ആഹ്ളാദവും പകരുന്നത് ആണ് സ്‌പോർട്‌സും സിനിമയുമെല്ലാം, എന്നാൽ കാത്തിരിപ്പിന്റെയും വിജയത്തിന്റെയും ആഹ്‌ളാദവും ആഘോഷവും അതിരുവിടുന്നതും അത് നിരപരാധികളായ മനുഷ്യരുടെ ജീവൻ എടുക്കുന്നതും ഹൃദയഭേദകമാണ്. മനുഷ്യജീവനേക്കാൾ വലുതാവരുത് ഒരിക്കലും താരാരാധന.
Content Highlights: Star worship that steals lives, repeated disasters