
ഇന്ത്യ-പാകിസ്താൻ സംഘര്‍ഷ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഐപിഎൽ കളിക്കുന്ന വിദേശ താരങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചില താരങ്ങൾ ആവശ്യവുമായി ഫ്രാഞ്ചസികളെ ബന്ധപ്പെട്ടെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ വിഷയത്തിൽ അല്‍പം കൂടി കാത്തിരിക്കണമെന്നാണ് ബിസിസിഐ ഇവരോട് അറിയിച്ചിട്ടുള്ളത്.
അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുയാണ്. സുരക്ഷാ കാരണങ്ങളാല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. പഞ്ചാബ്-ഡല്‍ഹി മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐ അടിയന്തരയോഗം ചേർന്നിരുന്നു.
നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയിലാണ് ഉപേക്ഷിച്ചത്. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഐഎഎൻഎസ്സിനോട് പ്രതികരിച്ചത്.
നേരത്തേ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണശ്രമം. വ്യോമതാവളങ്ങൾ, ജയ്സാൽമീർ സൈനിക ആസ്ഥാനം, ശ്രീനഗർ, ജമ്മു വിമാനത്താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തത്. ഇവയെല്ലാം ഇന്ത്യയുടെ എസ്400 മിസൈൽ പ്രതിരോധ സംവിധാനം തകർത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Content Highlights: India pakistan conflict; foreign players wants to leave ipl