
നിരോധിത ലഹരി ഉൽപന്നം ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലിക വിലക്ക് വന്നതോടെ ഐപിഎലിനിടെ നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കഗീസോ റബാഡ ഇന്ത്യയിൽ തിരിച്ചെത്തി. വിലക്ക് നീക്കിയതിനെ തുടർന്നാണ് ഗുജറാത്ത് ടൈറ്റൻസ് താരമായ റബാഡ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി തിരിച്ചെത്തിയത്. ഇന്നു നടക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരം മുതൽ റബാഡ ലഭ്യമാണെന്ന് ഗുജറാത്ത് ടൈറ്റൻസ് അറിയിച്ചു.
നിരോധിത ഉൽപന്നം ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലിക വിലക്ക് വന്നതിനാലാണ് താൻ ഐപിഎൽ സീസണിൽ നിന്നു പിൻമാറിയതെന്ന് റബാഡ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇരുപത്തൊൻപതുകാരൻ വിലക്കിന്റെ കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഖേദ പ്രകടനവും നടത്തി. നേരത്തെ വ്യക്തിപരമായ കാരണങ്ങളാലാണ് താരം നാട്ടിലേക്ക് മടങ്ങിയത് എന്നാണ് ഗുജറാത്ത് മാനേജ്‌മെന്റ് പറഞ്ഞിരുന്നത്.
ഫെബ്രുവരിയിൽ എസ്എ20 ലീഗിനിടെ നടത്തിയ പരിശോധനയിലാണ് റബാഡ പരാജയപ്പെട്ടത്. ഗുജറാത്ത് ടൈറ്റൻസ് താരമായ റബാഡ സീസണിൽ 2 മത്സരം മാത്രം കളിച്ച ശേഷം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങുകയായിരുന്നു. താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് റബാഡയെ സ്വന്തമാക്കിയത്.
Content Highlights: IPL 2025: Kagiso Rabada cleared to play, available for GT vs MI clash