ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മഹേന്ദ്ര സിംഗ് ധോണിയുടെ നായകമികവ് എന്തെന്ന് അടയാളപ്പെടുത്തിയ ടീം. ഇത്തവണ ഐപിഎല്ലിന് മുമ്പായി ചെന്നൈ പുതിയൊരു നായകനെ പരീക്ഷിച്ചു. മഹാരാഷ്ട്രയിലെ പൂനെ സ്വദേശി റുതുരാജ് ഗെയ്ക്ക്വാദ് സൂപ്പർ കിങ്ങ്സിന്റെ നായകനായി. പിന്നാലെ താരത്തിന്റെ പ്രതികരണം വന്നു. ലോകോത്തര താരങ്ങളുടെ നിരയാണ് ചെന്നൈ. പരിചയസമ്പത്ത് തനിക്ക് കുറവാണ്. ഇത്ര വലിയൊരു ടീമിനെ നയിക്കാൻ എനിക്ക് കഴിയില്ല.
ചെന്നൈ ടീം മറുപടി പറഞ്ഞു. ഇവിടെ മഹേന്ദ്ര സിംഗ് ധോണിയുണ്ട്. അജിൻക്യ രഹാനെയും രവീന്ദ്ര ജഡേജയുമുണ്ട്. എല്ലാ കാര്യങ്ങൾക്കും ഇവരുടെ പിന്തുണ ഉണ്ടാകും. ധൈര്യമായി മുന്നോട്ടുപോകൂ. ഓരോ തീരുമാനങ്ങൾക്കും റുതുരാജ് ധോണിയെ ആശ്രയിച്ചു. പലപ്പോഴും ധോണിയുടെ തീരുമാനങ്ങൾക്കായി കാത്തിരുന്നു.
സീസണിൽ 10 മത്സരങ്ങൾ പിന്നിട്ടു. ചെന്നൈയ്ക്ക് അഞ്ചിൽ ജയവും അഞ്ചിൽ പരാജയവും നേരിട്ടു. ഒരു നായകനെന്ന നിലയിൽ ഇപ്പോൾ അയാൾ ആദ്യ ഘട്ടം പിന്നിട്ടു. സമ്മർദ്ദങ്ങളെ അതിജീവിച്ച് മികച്ച സ്കോറിലേക്ക് ചെന്നൈ നായകൻ നീങ്ങുകയാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റുതുരാജ് 50ന് മുകളിൽ സ്കോർ ചെയ്തു. ലഖ്നൗവിനെതിരെ സെഞ്ച്വറി, സൺറൈസേഴ്സിനെതിരെ സെഞ്ച്വറി നഷ്ടം രണ്ട് റൺസ് മാത്രം അകലെയാണ്. പഞ്ചാബിനോട് മുൻനിര വീണപ്പോൾ ക്ഷമയോടെ പിടിച്ചുനിന്നു. ഒപ്പം ചെപ്പോക്കിൽ തുടർച്ചയായി നാലാം തവണയും 50ന് മുകളിലാണ് ചെന്നൈ നായകന്റെ സ്കോർ.
ഐപിഎൽ സീസണിൽ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമൻ. സ്ഥിരതയാർന്ന പ്രകടനവുമായി അയാൾ മുന്നോട്ടുപോകുന്നു. ഒരോയൊരു ദുഃഖം ട്വന്റി 20 ലോകകപ്പിന് അയാൾ ടീമിലില്ല എന്നതാണ്. പക്ഷേ റുതുരാജിന് പ്രതീക്ഷിക്കാൻ ഏറെയുണ്ട്. ഉടനെ അയാൾ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമായേക്കും. ഒരുപക്ഷേ രോഹിതിന്റെ പിൻഗാമിയെ കാത്തിരിക്കുന്ന ആരാധകർക്ക് റുതുരാജ് ഗെയ്ക്ക്വാദ് മറുപടി ആയേക്കും.