ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ തകർപ്പൻ പ്രകടനമാണ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചത്. 2013ലെ ഐപിഎല്ലിലൂടെയാണ് സഞ്ജു ക്രിക്കറ്റ് ലോകത്തേയ്ക്ക് കടന്നുവരുന്നത്. രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിലും ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിലും നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു.
പത്ത് വർഷമായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു നടത്തുന്ന പ്രകടനത്തില് ബിസിസിഐ സന്തുഷ്ടരായിരുന്നില്ല. 2015ല് ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു ആദ്യമായി കളിച്ചു. എന്നാൽ എട്ട് വർഷം പിന്നിടുമ്പോഴും 25 ട്വന്റി 20യിലും 16 ഏകദിനങ്ങളും മാത്രമാണ് മലയാളി താരം കളിച്ചിട്ടുള്ളത്. സ്ഥിരതയില്ലായ്മയാണ് ബിസിസിഐ പ്രശ്നമായി പറഞ്ഞത്. എങ്കിലും ഇക്കാലയളവിൽ രാജസ്ഥാൻ റോയൽസിൽ സ്ഥിരസാന്നിധ്യമായി സഞ്ജു മാറി.
ഇത്തവണ ഐപിഎൽ തുടങ്ങിയപ്പോൾ മുതൽ അത്ഭുതം സൃഷ്ടിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ബാറ്ററായി മാത്രമല്ല, നായകനായും വിക്കറ്റ് കീപ്പറായുമെല്ലാം പക്വതയാർന്ന ഒരു സഞ്ജുവിനെ ഗ്രൗണ്ടിൽ കണ്ടു. ആക്രമണ ബാറ്റിംഗ് വേണ്ടപ്പോൾ വെടിക്കെട്ട് നടത്തും. ടീം തകർച്ച നേരിടുമ്പോൾ ക്ഷമയോടെ കളിക്കും. സഞ്ജുവിന്റെ ഈ പ്രകടനമികവ് ഒറ്റരാത്രിയിൽ മാറിമറിഞ്ഞതല്ല.
കഴിഞ്ഞ എട്ട് മാസമായി സഞ്ജു കഠിനാദ്ധ്വാനം നടത്തുന്നതായി താരത്തിന്റെ പരിശീലകൻ എൻ ബിജുമോൻ പറയുന്നു. ട്വന്റി 20 ലോകകപ്പിൽ ടീമിലെത്തണമെന്ന് സഞ്ജുവിന് നിശ്ചയദാർഢ്യമുണ്ടായിരുന്നു. അതിനായി ഐപിഎൽ നിർണായകമെന്ന് താരത്തിന് അറിയാമായിരുന്നു. ക്രീസിലെത്തുമ്പോൾ മാനസിക സമ്മർദ്ദം കുറയ്ക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായുള്ള പ്രവർത്തനങ്ങൾ സഞ്ജു നടത്തി. ഇത് താരത്തിന്റെ ബാറ്റിംഗിലും പ്രതിഫലിച്ചതായി ബിജുമോൻ വ്യക്തമാക്കുന്നു.
ബാറ്റിംഗിലും ചില മാറ്റങ്ങൾ വരുത്തി. കരിയറിൽ എപ്പോഴാണെങ്കിലും പേസർമാരെ നേരിടുന്നതിൽ താരം ബുദ്ധിമുട്ട് നേരിട്ടിട്ടില്ല. സ്പിന്നർമാരെ നേരിടുന്നതിലുള്ള പ്രശ്നങ്ങളും സഞ്ജു പരിഹരിച്ചു. ആഭ്യന്തര ക്രിക്കറ്റിനിടയിലും ഐപിഎല്ലിനിടയിലും നിരന്തരമായ ബാറ്റിംഗ് പരിശീലനം താരം നടത്തിക്കൊണ്ടിരുന്നു. ഇനി മുന്നിലുള്ളത് ഒരു വലിയ ലക്ഷ്യമാണ്. ഐപിഎല്ലിലും പിന്നാലെ ട്വന്റി 20 ലോകകപ്പിലും കപ്പുയർത്തുക.