
സവിശേഷമായ ഒരു സാഹചര്യത്തിലൂടെ കേരള രാഷ്ട്രീയവും സിപിഐഎമ്മും കടന്ന് പോകുന്ന അവസരത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്ഷികം കടന്നുവരുന്നത്. കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് സിപിഐഎമ്മിന്റെ സാധാരണക്കാരായ അണികള് പോലും ചിന്തിച്ചുപോകുന്ന ഒരു ഘട്ടമാണിതെന്നതില് തര്ക്കമുണ്ടാകാന് വഴിയില്ല. പാര്ട്ടിയെ സംബന്ധിച്ച് ഈ കാലഘട്ടത്തില് നിര്ബന്ധമായും നേതൃനിരയില് ഉണ്ടായിരിക്കേണ്ടിയിരുന്ന ഒരു സജീവസാന്നിധ്യമായിരുന്നു കോടിയേരി ബാലകൃഷ്ണന്. അത്രയേറെ നിര്ണ്ണായകമായ ഒരുഘട്ടത്തിലായിരുന്നു കോടിയേരിയുടെ ദേഹവിയോഗം.
കഴിഞ്ഞ കാല്നൂറ്റാണ്ട് കൊണ്ട് സിപിഐഎമ്മിന്റെ സാധാരണക്കാരായ അനുയായികളിലും പൊതുസമൂഹത്തിലും കോടിയേരി ബാലകൃഷ്ണന് നേടിയെടുത്ത സമ്മിതി എടുത്ത് പറയേണ്ടതാണ്. കോടിയേരി ഉണ്ടായിരുന്നെങ്കില് എന്നൊരു ആത്മഗതം പൊതുവെ ഇപ്പോഴും ഒരുതരം നിരാശാബോധത്തോടെ ഉയരുന്നതിന്റെ കാരണവും മറ്റൊന്നല്ല. കേരളത്തിലെ സിപിഐഎമ്മിന്റെ ചിരിക്കുന്ന മുഖം എന്നതായിരുന്നു പൊതുസമൂഹത്തില് കോടിയേരിയുടെ സ്വീകാര്യതയുടെ ഏറ്റവും സവിശേഷമായ ഘടകം. ഏത് പ്രതിസന്ധിയും പാര്ട്ടിയായി നില്ക്കുന്ന സംഘാടന മികവിനെയാണ് പാര്ട്ടി അംഗങ്ങളും അനുയായികളും കോടിയേരിയായി കണ്ട് നെഞ്ചോട് ചേര്ത്തുപിടിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് കോടിയേരിയുടെ ഒന്നാം ചരമവാര്ഷികം ഒരുതരം നിരാശബോധത്തോടെ ഇക്കൂട്ടരെല്ലാം ഓര്മ്മിച്ചെടുക്കുന്നത്.
സൈദ്ധാന്തിക ശേഷിയുള്ള നേതാവ് എന്ന നിലയിലൊന്നും കോടിയേരിയെ അടയാളപ്പെടുത്താന് സാധിക്കില്ല. എന്നാല് സംഘടനാ ചട്ടക്കൂടില് നിന്ന് കടുകിടെ വ്യതിചലിക്കാത്ത, സംഘടനാ ബോധത്തിന്റെ കാര്യത്തില് കോടിയേരി മാതൃകയായിരുന്നു. എം വി രാഘവനുമായി ഏറെ അടുപ്പം പുലര്ത്തിയിരുന്ന കോടിയേരി പക്ഷേ എംവിആര് ബദല് രേഖയുണ്ടാക്കി പുറത്ത് പോകുമ്പോള് പാര്ട്ടിക്കൊപ്പം ഉറച്ചു നിന്നു. തുടര്ന്നിങ്ങോട്ട് പാര്ട്ടിയില് ഉണ്ടായ ആഭ്യന്തര വിഷയങ്ങളിലെല്ലാം കോടിയേരിയുടെ നിലപാട് സംഘടനാ നിലപാട് തന്നെയായിരുന്നു.
പിണറായി-വിഎസ് വിഭാഗീയതയുടെ കാലത്ത് ഔദ്യോഗിക വിഭാഗത്തോട് ചേര്ന്നു നിന്ന നേതാവായിരുന്നു കോടിയേരി. എന്നാല് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഇടയിലെ പാര്ട്ടിയായിരുന്നു കോടിയേരി. 2006ല് വിഎസ് മുഖ്യമന്ത്രിയായ കാലഘട്ടം സിപിഐഎമ്മിന്റെ ആഭ്യന്ത രാഷ്ട്രീയത്തില് ഏറെ കാറുംകോളും നിറഞ്ഞ കാലഘട്ടമായിരുന്നു. ആഭ്യന്തരമില്ലാത്ത മുഖ്യമന്ത്രി പദത്തിലേക്ക് വിഎസിനെ നിയോഗിക്കുമ്പോള് ആഭ്യന്തരമന്ത്രിയായി പാര്ട്ടി നേതൃത്വം നിയോഗിച്ചത് കോടിയേരി ബാലകൃഷ്ണനെയായിരുന്നു. വിഎസിനും പിണറായിക്കും ഒരുപോലെ സ്വീകാര്യനായിരുന്ന കോടിയേരി അഞ്ചുവര്ഷവും പാര്ട്ടി ഏല്പ്പിച്ച വിശ്വാസം കാത്തു. വിഎസിന് മുകളില് ഒന്നാമനാകാതെ പാര്ട്ടി നിലപാടിലെ ഒന്നാമനായി മന്ത്രിസഭയില് കോടിയേരി ബാലകൃഷ്ണന് അഞ്ചുവര്ഷവും തിളങ്ങിനിന്നു.
കേരളം കണ്ട ഏറ്റവും മികച്ച ആഭ്യന്തരവകുപ്പ് മന്ത്രി ആരായിരുന്നുവെന്ന് ചോദിച്ചാല് സിപിഐഎം അനുഭാവികളും പൊതുസമൂഹവും കോടിയേരിയുടെ പേര് പറയുമെന്നത് തന്നെയാണ് ആ പദവിയില് അദ്ദേഹം എത്രമാത്രം തിളങ്ങിയിരുന്നുവെന്നതിന് ദൃഷ്ടാന്തമാകുന്നത്. പൊലീസിനെ ജനകീയമാക്കുന്നതില് കോടിയേരി സ്വീകരിച്ച നയസമീപനങ്ങള് പ്രധാനമാണ്. ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം പരസ്പര ബന്ധിതമാക്കാനും ജനകീയ പൊലീസിങ്ങ് എന്ന സമീപനം സ്വീകരിക്കുന്നതിലും കോടിയേരി ബാലകൃഷ്ണനോളം ഇടപെടല് നടത്തിയ മറ്റൊരു ആഭ്യന്തരമന്ത്രി കേരളത്തില് ഇല്ലായെന്ന് തന്നെ പറയാം.
2015ല് സംസ്ഥാനത്തെ പാര്ട്ടിയെ നയിക്കാനെത്തുമ്പോള് വിഭാഗീയതയുടെ കനല് കെടുത്തുക എന്ന ദൗത്യമായിരുന്നു കോടിയേരിക്ക് മുന്നിലുണ്ടായിരുന്നത്. വിഭാഗീയത അവസാനിപ്പിക്കാനും 2016ല് സിപിഐഎമ്മിനെ അധികാരത്തിലെത്തിക്കാനും കോടിയേരിയുടെ നേതൃത്വത്തിന് സാധിച്ചു. പാര്ട്ടിയും സര്ക്കാരും തമ്മിലുള്ള ബന്ധം മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകാന് സാധിച്ച പാര്ട്ടി സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്ണന്. അതിനാല് തന്നെ ഏറ്റവും വിജയകരമായി പാര്ട്ടിയെ നയിച്ച സെക്രട്ടറിമാരില് ഒരാള് എന്ന വിശേഷണവും കോടിയേരിക്ക് സ്വന്തമാണ്.
ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും പിന്നീട് പാര്ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന കോടിയേരി സ്റ്റൈല് ശ്രദ്ധേയമായിരുന്നു. നായനാര്ക്ക് ശേഷം കേരളത്തില് മാധ്യമങ്ങളെ നയചാതുര്യത്തോടെ കൈകാര്യം ചെയ്ത ഏക കമ്മ്യൂണിസ്റ്റ് നേതാവാണ് കോടിയേരി ബാലകൃഷ്ണന് എന്ന് പറയുന്നത് അതിശയോക്തിയാകില്ല. നായനാരുടേത് ഹാസ്യത്തിന്റെ മേമ്പൊടി കലര്ന്ന ശൈലിയായിരുന്നു. എന്നാല് കോടിയേരിയുടേത് സൗമ്യതയാര്ന്ന കൃത്യതയുടെ മൂര്ച്ചയായിരുന്നു.
കാര്ക്കശ്യത്തിന്റെ ശരീരഭാഷയോ പ്രത്യയശാസ്ത്ര ദൃഢതയുടെ കല്ലുകടിയോ കോടിയേരിയുടെ മാധ്യമ ഇടപെടലില് ഉണ്ടായിരുന്നില്ല. എല്ലാ ചോദ്യത്തിനും കോടിയേരിക്ക് ഉത്തരമുണ്ടായിരിക്കും. ഗൗരവമുള്ള ചോദ്യങ്ങളെ ഒരു ചിരികൊണ്ട് മയപ്പെടുത്താനും പാര്ട്ടിയെ പ്രതിരോധിക്കുന്ന ആശയപ്രകാശനം നടത്താനും ഒരുപോലെ ശേഷിയുണ്ടായിരുന്നു കോടിയേരിക്ക്. കോടിയേരിയുടെ മറുപടി സാധാരണപാര്ട്ടി പ്രവര്ത്തകരുടെ ആശയക്കുഴപ്പങ്ങള്ക്കുള്ള മറുപടി കൂടിയായിരുന്നു. കോടിയേരി ഒരു ചോദ്യത്തിനും മറുപടി പറയാതെ പോയിരുന്നില്ല, പക്ഷേ പറയേണ്ടത് മാത്രം പറയാനുള്ള പാര്ട്ടി അച്ചടക്കം ഏത് പ്രതിസന്ധി ഘട്ടത്തിലും കോടിയേരി മുറുകെ പിടിച്ചിരുന്നു.
മാധ്യമ പ്രവര്ത്തകരോട് തര്ക്കിച്ചോ കയര്ത്തോ പറയേണ്ട വിഷയങ്ങളുടെ ഫോക്കസില് നിന്ന് വഴിമാറി പോകുന്ന രീതിയും കോടിയേരിക്കുണ്ടായിരുന്നില്ല. പാര്ട്ടി പ്രവര്ത്തകരുടെയും രാഷ്ട്രീയ എതിരാളികളുടെയും മാധ്യമ പ്രവര്ത്തകരുടെയും വയറ് നിറയാനുള്ള വിഭവങ്ങളുടെ കലവറയായിരുന്നു കോടിയേരിയുടെ മാധ്യമ ഇടപെടലുകള്.
2004ല് സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കുമ്പോള് മാധ്യമങ്ങളോട് സമ്മേളന വിവരങ്ങള് വിശദീകരിക്കേണ്ട ചുമതല കോടിയേരിക്കായിരുന്നു. സമ്മേളനത്തിലെ ചര്ച്ചകളും മറുപടികളുമെല്ലാം വള്ളിപുള്ളി തെറ്റാതെ മാധ്യമങ്ങള് പുറത്ത് വിടുന്ന സമയം. സമ്മേളനത്തിന്റെ ഔദ്യോഗിക വിശദീകരണത്തിന് കോടിയേരി വരുമ്പോള് അതിലും കൃത്യതയോടെ മാധ്യമങ്ങള് സമ്മേളന വിവരങ്ങള് നല്കുകയാണ്. കോടിയേരിയുടെ ഔദ്യോഗിക വിശദീകരണത്തിനും ഉപരിയായ കാര്യങ്ങള് മാധ്യമങ്ങള്ക്കറിയാം. എന്നാല് മാധ്യമങ്ങളില് വരുന്നതല്ല സത്യമെന്നും സമ്മേളന വിവരങ്ങള് ഇതാണെന്നും വളരെ സൂക്ഷ്മമായി പറഞ്ഞു ഫലിപ്പിക്കാന് കോടിയേരിക്ക് കഴിഞ്ഞിരുന്നു. മറിച്ചൊന്നും പ്രതിഫലിക്കാന് മാധ്യമങ്ങള്ക്ക് സാധിച്ചില്ല. ചൂഴ്ന്നു നോക്കിയിട്ടും കോടിയേരിയുടെ നാവില് നിന്നും ഒന്നും തോണ്ടിയെടുക്കാനും സാധിച്ചില്ല. പിരിമുറക്കമുള്ള സമ്മേളന ഹാളില് നിന്നും പുറത്തുവന്ന കോടിയേരി പതിവ് പോലെ സൗമ്യനായ നയതന്ത്രജ്ഞനായപ്പോള് അകത്തു നടക്കുന്ന ഉള്പ്പോരിനെക്കുറിച്ചുള്ള മാധ്യമ വിവരണം ഒരുപരിധി വരെയെങ്കിലും ആവിയായി.
ഏറ്റവും ഒടുവില് സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടന്നപ്പോഴും മാധ്യമങ്ങളെ കൈകാര്യം ചെയ്യാനുള്ള കോടിയേരി ബാലകൃഷ്ണന്റെ നയചാതുര്യവും അനുഭവപരിചയവും ഏറ്റവും മികവോടെ പുറത്തുവന്നിരുന്നു. സമ്മേളനത്തില് അവതരിപ്പിച്ച നവകേരള നയരേഖയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള് മൂര്ച്ച കൂട്ടിയിരുന്ന ആയുധങ്ങളെല്ലാം ഒരുനിമിഷം കൊണ്ട് ഉപയോഗശൂന്യമായിപ്പോയി. കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തിലെ എണ്ണപ്പെട്ട പത്രസമ്മേളനങ്ങളുടെ പട്ടികയില് മുന്പന്തിയില് തന്നെ നില്ക്കുന്നതാണ് 2022 മാര്ച്ച് 2ന് സമ്മേളന വിവരങ്ങള് വിശദീകരിക്കാന് ബി രാഘവന് നഗറില് നടത്തിയ മാധ്യമങ്ങളുമായുള്ള മുഖാമുഖം.
സിപിഐഎമ്മിന്റെ യുവനേതാക്കള് അക്കാദമിക് താല്പ്പര്യത്തോടെ നിര്ബന്ധമായും കാണുകയും പഠിക്കുകയും ചെയ്യേണ്ട ഒന്നുകൂടിയായി ഈ വാർത്താസമ്മേളനം മാറുന്നുണ്ട്. എന്തുകൊണ്ട് കോടിയേരിയുടെ വിയോഗം സിപിഐഎമ്മിന് നികത്താനാവാത്ത നഷ്ടമാകുന്നുവെന്ന് കൂടി ഈ വാർത്താസമ്മേളനം ഓര്മ്മപ്പെടുത്തുന്നുണ്ട്.