
ഈ വർഷം അവസാനത്തോടെ 'തഗ് ലൈഫ്' സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ മണിരത്നം. വ്യത്യസ്തമായ ആക്ഷൻ ഡ്രാമയാകും സിനിമയെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്.
തഗ് ലൈഫിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗലാട്ട പ്ലസ് റൗണ്ട് ടേബിളിൽ മണിരത്നം നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. തഗ് ലൈഫിന്റെ കഥ പറഞ്ഞുകൊണ്ട് തുടങ്ങാമെന്ന് അവതാരകനായ ബരദ്വാജ് രംഗൻ പറയുമ്പോൾ എങ്കിൽ സംഭാഷണം വേഗത്തിൽ അവസാനിക്കും എന്നാണ് മണിരത്നം ചിരിച്ചുകൊണ്ട് മറുപടി പറയുന്നത്. മണിരത്നം എന്ന സംവിധായകൻ എന്താണ് തന്റെ സിനിമയിലൂടെ പറയുകയെന്നത് ആർക്കും പ്രവചിക്കാനാകില്ലെന്ന് പറയുമ്പോൾ അദ്ദേഹം നൽകുന്ന മറുപടിയാണ് ശ്രദ്ധേയമാകുന്നത്. സിനിമയെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും തികച്ചും വ്യത്യസ്തമാകും തഗ് ലൈഫ് എന്ന സൂചന സംവിധായകൻ നൽകുന്നുണ്ട്.
ഴോണറുകൾ ആവർത്തിക്കാതെ അൺപ്രെഡിക്ടബിൾ ആയിരിക്കാൻ താൻ ഇഷ്ടപ്പെടുന്നുവെന്ന് മണിരത്നം പറഞ്ഞു. 'ആർക്കും പ്രവചിക്കാവുന്ന തരത്തിൽ ഒരേ ഴോണറിൽ സിനിമയെടുക്കണമെങ്കിൽ ചാപ്ലിനെ പോലെ ഒരു ജീനിയസ് ആയിരിക്കണം. പ്രവചനാതീതമായിരിക്കുന്നതിനാൽ പുതുമയുള്ളത് പ്രേക്ഷകന് കൊടുക്കാനാകുമെന്നാണ് വിശ്വാസം. എങ്ങനെ ചിത്രീകരിക്കുമെന്ന ആശയങ്ങളൊന്നും ഇല്ലാതെയാണ് ഓരോ സിനിമയെയും സമീപിക്കുന്നത്, അതിൽ നിന്ന് ഒന്നുണ്ടാക്കി പുറത്തു കടക്കുകയാണ് രീതി,' മണിരത്നം പറഞ്ഞു.
തഗ് ലൈഫിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ കമൽഹാസന്റെ 69-ാം ജന്മദിനത്തിലാണ് പുറത്തെത്തിയത്. 'രംഗരായ ശക്തിവേൽ നായ്ക്കൻ' എന്ന കഥാപാത്രത്തെയും വീഡിയോ പരിചയപ്പെടുത്തുന്നുണ്ട്. 1987ല് പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജയംരവി, തൃഷ, ദുൽഖർ സൽമാൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 'പൊന്നിയിന് സെല്വന്' ശേഷം ജയംരവിയും തൃഷയും 'ഓകെ കണ്മണി'ക്ക് ശേഷം ദുല്ഖര് സല്മാനും മണി രത്നത്തിനൊപ്പം വീണ്ടും ഒന്നിക്കുകയാണ് തഗ് ലൈഫിലൂടെ.
എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്വ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രാഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.