ദീപാവലി റിലീസായി രണ്ട് തമിഴ് ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയത്. കാര്‍ത്തി നായകനായ ഹീസ്റ്റ് ആക്ഷൻ ചിത്രം 'ജപ്പാനും' കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് എസ് ജെ സൂര്യയും രാഘവ ലോറൻസും പ്രധാന താരങ്ങളായ 'ജിഗര്‍തണ്ഡ ഡബിള്‍ എക്സും'. കാർത്തി ആരാധകരെ ജപ്പാൻ തൃപ്തിപ്പെടുത്തുമ്പോൾ കേരളത്തിലെ തിയേറ്ററിൽ ആരവമുണ്ടാക്കുകയാണ് ജിഗർതണ്ഡ.
ഉത്സവ റിലീസാണെങ്കിലും ഇരു ചിത്രങ്ങളും പ്രതീക്ഷയ്ക്കൊത്ത് കളക്ഷൻ നേടിയില്ല എന്നാണ് വിവരം. ഓപ്പണിങ് കളക്ഷനായി 5 കോടി പ്രതീക്ഷിച്ച ജപ്പാൻ 2.5 കോടിരൂപയാണ് ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്. തെലുങ്കിലും തമിഴിലുമായി റിലീസിനെത്തിയ ചിത്രം തമിഴ്‌നാടിന് പുറത്തും പ്രേക്ഷകരെ നേടുന്നുണ്ട്.
2014ൽ തമിഴകത്ത് ട്രെൻഡ് സെറ്ററായ 'ജിഗർതണ്ഡ'യുടെ രണ്ടാം ഭാഗം 'ജിഗർതണ്ഡ ഡബിൾഎക്സ്' കേരളത്തിൽ കളക്ഷൻ കണക്കുകളിൽ മുന്നിലാണ്. രണ്ട് ദിവസത്തിൽ ചിത്രം 50 ലക്ഷം രൂപ കളക്ഷൻ നേടി. ഈ വാരാന്ത്യം പൂർത്തിയാകുമ്പോഴേയ്ക്കും 90 ലക്ഷം രൂപ കേരളത്തിൽ നിന്നും സിനിമ നേടുമെന്നാണ് പ്രതീക്ഷ.
ജിഗർതണ്ഡയെ അഭിനന്ദിച്ച് നടൻ ധനുഷും രംഗത്തെത്തിയിരുന്നു. സംവിധായകൻ കാർത്തിക് സുബ്ബരാജിനെ അഭിനന്ദിച്ചുകൊണ്ട് സിനിമയുടെ ക്രാഫ്റ്റ് മികച്ചതാണെന്നാണ് ധനുഷ് പറഞ്ഞത്. എസ് ജെ സൂര്യയുടെ അസാധാരണമായ പ്രകടനത്തെ പ്രശംസിക്കുകയും രാഘവ ലോറൻസിനെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നിമിഷ സജയന്റെ പ്രകടനത്തിനും പ്രേക്ഷകരുടെ കൈയ്യടിയുണ്ട്. കാർത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഏറ്റവും മികച്ച സിനിമ എന്നാണ് സംവിധായകൻ ശങ്കറിന്റെ പ്രശംസ.