
ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'മലൈക്കോട്ടെ വാലിബൻ' റിലീസിനോടടുക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിൽ നിൽക്കുന്ന സിനിമയിലെ ഒരു രംഗം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂറ്റൻ സെറ്റിന് ചുറ്റും തീയും പുകയുമൊക്കെയുള്ള അന്തരീക്ഷമാണ് വീഡിയോയിലുള്ളത്. തീയ്ക്കിടയിൽ എതിരാളികളെ നേരിടുന്ന ഒരാളെയും കാണാം. അത് മോഹൻലാലാണോ എന്നതിൽ വ്യക്തതയില്ലങ്കിലും വീഡിയോ പുറത്തു വന്നതിന് ശേഷം വാലിബൻ വീണ്ടും ചർച്ചയാവുകയാണ്.
വീഡിയോ ലൊക്കേഷനിൽ നിന്ന് ലീക്കായതാണെന്നാണ് പ്രതികരണങ്ങൾ. എന്നാൽ മുൻപ് തന്നെ ഈ വീഡിയോ പുറത്തുവന്നതാണെന്നും ഇപ്പോൾ വീണ്ടും ഇത് ട്രെൻഡായതാണെന്നും ആരാധകപക്ഷമുണ്ട്. വാലിബന്റെ ഉള്ളടക്കത്തെ കുറിച്ച് നേരിയ ധാരണ മാത്രമാണ് സംവിധായകൻ നൽകിയിട്ടുള്ളതെങ്കിലും പ്രേക്ഷകർ വലിയ പ്രതീക്ഷയാണ് ചിത്രത്തിന് നൽകുന്നത്.
സിനിമയിലെ ആക്ഷൻ സീക്വൻസുകളും പല അപകടം നിറഞ്ഞ ഫൈറ്റുകളും മോഹൻലാൽ ഡ്യൂപ്പില്ലാതെയാണ് ചെയ്തിരിക്കുന്നത് എന്ന് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന ട്രാൻസ്ജെൻഡർ താരം സഞ്ജന ചന്ദ്രൻ റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 'പല സംഘട്ടന രംഗങ്ങളും സീനുകളും എല്ലാം റിയലായാണ് ചെയ്തിരിക്കുന്നുത്. തീയും സ്ഫോടനങ്ങളും എല്ലാം റിയൽ. ഇതിനിടയിലാണ് നമ്മൾ അഭിനയിക്കുന്നത്. അതിനുള്ള ആത്മവിശ്വാസം വന്നത് ലാലേട്ടൻ ചെയ്യുന്നത് കണ്ടാണ്. ഇത്രയും വലിയ സ്റ്റാർ സ്ഫോടനങ്ങളുടെയിടയിൽ ഒരു പേടിയുമില്ലാതെ നിൽക്കുമോ, അവർ ഡ്യൂപ്പിടാറില്ലേ, എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ആ എക്സ്പീരിയൻസൊക്കെ ഒന്നുവേറെ തന്നെയാണ്,' സഞ്ജന പറഞ്ഞു.
വാലിബന്റെ റിലീസ് ക്രിസ്മസിനോടനുബന്ധിച്ചുണ്ടാകുമെന്ന് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. നിലവിൽ വാലിബൻ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. 'ലൂസിഫറി'ന് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതാകും വാലിബൻ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.