

കൊച്ചി: ഭരണം നഷ്ടപ്പെട്ടപ്പോൾ പണമുണ്ടാക്കാനായി കോൺഗ്രസിന്റെ നേതാക്കൾ കണ്ടെത്തിയ മാർഗം സീറ്റുകൾ വിൽക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. നിയമസഭ മുതൽ പാർലമെന്റ് സീറ്റും രാജ്യസഭ സീറ്റുമെല്ലാം വിൽപനയ്ക്ക് വെച്ചുകൊണ്ട് അഴിമതിയുടെ ഒരു പുതിയ മുഖം തുറന്നിരിക്കുകയാണ് രാജ്യത്തെ കോൺഗ്രസെന്ന് സ്വരാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടി നേരിട്ട് നേതൃത്വം കൊടുത്ത തട്ടിപ്പിനെ സംബന്ധിച്ചാണ് വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചത്. മലയാള മാധ്യമങ്ങൾ കുംഭകോണം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ടാണ്. ഒരുപക്ഷേ ഭാഷയ്ക്ക് അങ്ങനെയൊരു വാക്ക് തന്നെ സംഭാവന ചെയ്തത് കോൺഗ്രസായിരിക്കും. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയിൽ പ്രതിപക്ഷത്താണ് കോൺഗ്രസ്. അധികാരം നഷ്ടപ്പെട്ടതോടെ കോൺഗ്രസിൽ അഴിമതി അവസാനിക്കുകയല്ല ചെയ്തത്. അഴിമതിയുടെ പുതിയ അവസരം തേടിയാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടു പോയത്. കഴിഞ്ഞ ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നും സ്വരാജ് പറഞ്ഞു.
ഹരിയാനയിൽ മഹിളാ കോൺഗ്രസിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് മത്സരിക്കാൻ നിയമസഭാ സീറ്റ് നൽകാം എന്ന് വാഗ്ദാനം ചെയ്ത് ഏഴുകോടിയോ മറ്റോ കോൺഗ്രസ് ദേശീയ നേതാക്കൾ കൈപ്പറി എന്നാണ് അവരുടെ ഭർത്താവ് ഗൗരവ് കുമാർ പരാതി നൽകിയിരിക്കുന്നത്. പൊലീസ് കേസ് എടുത്തിരിക്കുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്ന മതിയായ തെളിവുകളും ഉണ്ടെന്നാണ് കാണുന്നത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് ആരോപണ വിധേയരായിട്ടുള്ളതെന്ന സ്വരാജ് ചൂണ്ടിക്കാട്ടി.
പ്രിയങ്ക ഗാന്ധിയുടെയും കെസി വേണുഗോപാലിന്റെയും പിഎമാർ നേരിട്ട് പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഈ പിഎമാരെ താത്കാലികമായി മാറ്റി നിർത്തിയിരിക്കുന്നു എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഗൗരവ് കുമാറിന്റെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഈ നടപടി. മൂന്നാമത്തെ നേതാവിന്റെ മകന്റെും പിഎയുടെയും അദ്ദേഹത്തിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു എന്നാണ് പറയുന്നത്. വാട്‌സ്ആപ്പ് ചാറ്റുകളും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിന്റെ രേഖാപരമായ തെളിവുകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. പിഎമാർക്കെതിരെ നടപടി ഉണ്ടായതോടെ കുംഭകോണം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ ഇത് ആരോപണമാണെന്ന് പറയാനാവില്ലെന്നും യാഥാർത്ഥ്യമാണെന്നും എം സ്വരാജ് പറഞ്ഞു.
Content Highlights: M SWaraj about allegation against Congress leaders