

വർഷാവർഷം ലക്ഷകണക്കിന് ഇലക്ട്രിക്ക് വേസ്റ്റുരളാണ് ഉണ്ടാവുന്നത്. പഴയ മൊബൈലുകൾ, ലാപ്‌ടോപ്പുകൾ, റിമോർട്ട് കൺട്രോളർ, കേടായ സർക്യൂട്ട് ബോർഡുകൾ എന്നിവ വലിച്ചെറിയപ്പെടുന്നത്. പക്ഷേ ഇവയെല്ലാം ഉപക്ഷേിക്കുന്നവർ അറിയാതെ പോകുന്ന കാര്യമാണ് ഇവയിൽ വിലപിടിപ്പുള്ള ഒരു വസ്തു അടങ്ങിയിട്ടുണ്ടെന്ന്. അത് മറ്റൊന്നുമല്ല തനി സ്വർണം തന്നെ! മികച്ച കണ്ടക്ടിവിറ്റിക്കായി ചെറിയ അളവിൽ സ്വർണം ഇത്തരം ഉപകരങ്ങൾ നിർമിക്കുമ്പോൾ ഉപയോഗിക്കാറുണ്ട്. ഒരു സിംഗിൾ ഫോണിൽ ചെറിയ അളവിൽ മാത്രമേ സ്വർണം അടങ്ങിയിരിക്കുന്നുള്ളു. എന്നാൽ ഭീമമായി കെട്ടിക്കിടക്കുന്ന ഇലക്ട്രിക്ക് മാലിന്യത്തിൽ നിന്നും വലിയൊരു അളവിൽ സ്വർണം വേർതിരിച്ചെടുക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
ചൈനയിൽ നിന്നുള്ള ഗവേഷകരാണ് ഇലക്ട്രോണിക്ക് മാലിന്യങ്ങളിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കാനുള്ള ലളിതവും വിപ്ലവകരവുമായ വഴി കണ്ടെത്തിയിരിക്കുന്നത്. ഇത് പരിസ്ഥിതിയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് മാത്രമല്ല സാമ്പത്തികമായും ഒരു ഗെയിം ചെയ്ഞ്ചർ തന്നെയാണ്. ഇതിലൂടെ സ്വർണം എളുപ്പത്തിൽ വേർതിരിക്കാമെന്നത് മാത്രമല്ല ചിലവും കുറവാണ്. ഗുവാങ്‌സോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എനർജി കൺസർവേഷനിൽ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ചൈനീസ് അക്കാദമി ഒഫ് സയൻസിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ഗവേഷകർക്കൊപ്പം സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഒഫ് യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജിയിൽ നിന്നുള്ള ഗവേഷകരും സംയുക്താമായാണ് ഈ രീതി വികസിപ്പിച്ചത്. പുതിയ കണ്ടെത്തൽ ആഗോള ശാസ്ത്ര വിഭാഗത്തെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇരുപത് മിനിറ്റിനുള്ളിൽ സാധാരണ താപനിലയിൽ സ്വർണം വേർതിരിച്ചെടുക്കാൻ കഴിയും. നിലവിൽ സ്വർണം വേർതിരിക്കാനായി ചെലവാക്കേണ്ടി വരുന്ന തുകയുടെ മൂന്നിലൊന്ന് മതി ഈ പ്രക്രിയയ്‌ക്കെന്നതാണ് മറ്റൊരു മേന്മ. ഇതോടെ ഏറ്റവും ചെലവു കുറഞ്ഞ രീതിയായി ഇതുമാറിയിരിക്കുകയാണ്. വീട്ടുപകരങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ മൊബൈൽ ഫോൺ സിപിയു, പ്രിന്റഡ് സർക്യൂട്ട് ബോർഡ് എന്നിവയിൽ നിന്നും 98.2 ശതമാനത്തോളം സ്വർണമാണ് വേർതിരിച്ചെടുക്കാൻ കഴിഞ്ഞത്. അതേസമയം തന്നെ മറ്റൊരു വിലപിടിപ്പുള്ള ലോഹം, പല്ലാഡിയവും ഇതേ രീതിയിൽ വേർതിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 93.4 ശതമാനം പല്ലാഡിയം ഇത്തരത്തിൽ വേർതിരിച്ചെടുത്തിട്ടുണ്ട്.
പരമ്പരാഗതമായ സ്വർണം വേർതിരിച്ചെടുക്കൽ പ്രക്രിയയിൽ ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഇത് ഒഴിവാക്കാനായി ചൈനീസ് ശാസ്ത്രജ്ഞർ സെൽഫ് കാറ്റലിറ്റിക്ക് ലീച്ചിങ് മെക്കാനിസം അടിസ്ഥാനമാക്കിയുള്ള പ്രക്രിയയാണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ ദോഷകരമായ രാസവസ്തുക്കൾ ഒഴിവാക്കുന്ന രീതിയാണ്. പൊട്ടാസ്യം പെറോക്‌സിമോണോസൾഫേറ്റിന്റെയും പൊട്ടാസ്യം ക്ലോറൈഡിന്റെയും ലായനിയാണ് ഇവിടെ ഉപയോഗിക്കുന്നത്. സ്വർണം അല്ലെങ്കിൽ പല്ലാഡിയം പ്രതലവുമായി ഇവ സമ്പർക്കത്തിൽ വരുമ്പോൾ, ലോഹങ്ങളുടെ ആറ്റങ്ങൾ വിഘടിക്കും. ഇതോടെ ഇവയെ വേർതിരിച്ചെടുക്കാൻ എളുപ്പമാകും. പഴയ പത്തു കിലോ ഭാരമുള്ള സർക്യൂട്ട് ബോർഡുകളിൽ നിന്നും 1.4 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുക്കാൻ കഴിയുക.
Content Highlights: Chinese researchers have developed a simple method to extract gold from old electronic gadgets. The technique focuses on efficient recovery from electronic waste and is reported to be more cost effective and environmentally friendly than traditional extraction processes