കെജ്‍രിവാൾ തിഹാര്‍ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കെജ്‍രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിൻ്റെ പാസ്‌വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് 'എനിക്ക് അറിയില്ല' എന്ന് മാത്രം മറുപടി നൽകിയെന്നും ഇഡി
കെജ്‍രിവാൾ തിഹാര്‍ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്.

കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി ഇഡി ഇന്ന് നീട്ടിച്ചോദിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഭാവിയിൽ കസ്റ്റഡിയിൽ വേണ്ടി വരും. കെജ്‍രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിൻ്റെ പാസ്‌വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകിയെന്നും ഇഡി കോടതിയിൽ പറഞ്ഞു. എഎപി മുൻ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ആയ വിജയ് നായർ തന്റെയടുത്ത് അല്ല അതിഷിയുടെ അടുത്താണ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തത് എന്ന് കെജ്‍രിവാൾ മൊഴി നൽകിയെന്നും ഇഡി പറഞ്ഞു.

കെജ്‍രിവാളിന് ജയിലിൽ പുസ്തകങ്ങൾ എത്തിച്ചുനൽകണമെന്ന് കോടതി നിർദേശിച്ചു. മൂന്ന് പുസ്തകങ്ങൾ കൈമാറാൻ കെജ്‍രിവാൾ അനുമതി തേടുകയായിരുന്നു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കണം, ലോക്കറ്റ് ധരിക്കാൻ തന്നെ അനുവദിക്കണം എന്നിവ ചൂണ്ടിക്കാട്ടി കെജ്‌രിവാൾ പ്രത്യേക അപേക്ഷ നൽകി.

മാർച്ച് 21ന് രാത്രിയാണ് ഇ ഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ഒമ്പത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിൽനിന്നു കെജ്‍രിവാളിന് സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി മണിക്കൂറുകൾക്കകമായിരുന്നു നടപടി. പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇഡിയുടെ ആവശ്യപ്രകാരം ഡൽഹി റോസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടിയിരുന്നു. കസ്റ്റഡിയിൽ നിന്നാണ് കെജ്‍രിവാൾ ഭരണം തുടരുന്നത്.

വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാൻ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. 2021 നവംബർ 17നാണ് ഈ നയം പ്രാബല്യത്തിൽ വന്നത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെത്തുടർന്ന് ലഫ്. ഗവർണർ വി കെ സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്തു. സംഭവം വിവാദമായതോടെ 2022 ജൂലൈ 31നു മദ്യനയം പിൻവലിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com