
ന്യൂഡൽഹി: അതിര്ത്തിയിലെ പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള് നല്കിയ ഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോബിന് ബസുടമ കെ കിഷോര് ഉള്പ്പടെയുള്ള ബസുടമകളാണ് അതിര്ത്തി നികുതി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദിനേശ് കുമാര് സിംഗ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.
ഹര്ജിയില് കേരളവും തമിഴ്നാടും ഇന്ന് മറുപടി സത്യവാങ്മൂലം നല്കിയേക്കും. പ്രവേശന നികുതി ഈടാക്കുന്നതിന് നിലവില് സുപ്രീം കോടതിയുടെ വിലക്കുണ്ട്. എന്നാല് ഈ വിലക്ക് നീക്കണമെന്നും അതിര്ത്തി നികുതി പിരിക്കാന് അനുവദിക്കണമെന്നുമാണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യം.
അഖിലേന്ത്യാ ടൂറിസ്റ്റ് പെര്മിറ്റിന്റെ പശ്ചാത്തലത്തില് സ്റ്റേജ് കാരേജ് വാഹനങ്ങളുടെ വ്യവസ്ഥയില് ഉപയോഗിക്കുന്നതിനെതിരെ കേരളവും തമിഴ്നാടും റോബിന് ഉള്പ്പടെയുള്ള ബസുകള്ക്കെതിരെ നിരന്തരം നടപടി സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സര്ക്കാര് സ്വീകരിച്ച നടപടികള് ചോദ്യം ചെയ്ത് റോബിന് ബസുടമ കെ കിഷോര് ഉള്പ്പടെയുള്ളവര് നല്കിയ ഹര്ജി ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കരാറുകള് അനുസരിച്ച് റോബിൻ ബസിന് സര്വീസ് നടത്താന് അനുമതിയുണ്ട്. എന്നാല് നിയമ വിരുദ്ധത കണ്ടെത്തിയാല് സംസ്ഥാന മോട്ടോര് വാഹന വകുപ്പിന് നടപടി സ്വീകരിക്കാം. ബസ് പിടിച്ചെടുത്താല് വിട്ടുനല്കണമെന്നുമാണ് ഹൈക്കോടതി നിര്ദേശം. അഖിലേന്ത്യാ പെര്മിറ്റിന്റെ ചുവടുപിടിച്ച് സ്റ്റേറ്റ് കാരേജ് ബസ് സര്വീസ് നടത്തുന്നതിനെതിരെയാണ് മോട്ടോര് വാഹന വകുപ്പിന്റെ നടപടി. റോബിന് ബസിനെതിരെ തമിഴ്നാട് മോട്ടോര് വാഹന വകുപ്പും സമാന നടപടി സ്വീകരിച്ചിരുന്നു.