

മുംബൈ: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മഹാരാഷ്ട്ര കോര്‍പറേറ്റര്‍മാരെ റിസോർട്ടിലേക്ക് മാറ്റി ഏക്നാഥ് ഷിൻഡെയുടെ ശിവസേന. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നിര്‍ദേശ പ്രകാരമാണിത്. മുംബൈ ബാന്ദ്രയിലെ താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലില്‍ ഒത്തുകൂടാനായിരുന്നു നിര്‍ദേശം. കോര്‍പറേഷന്‍ മേയറെ അടക്കം തീരുമാനിക്കാനിരിക്കെയാണ് ഈ നീക്കം. ഇതോടെ മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം ചർച്ചയായിരിക്കുകയാണ്. 2019 ലും പിന്നീട് 2022 ല്‍ ശിവസേന പിളര്‍ന്നപ്പോഴും സംസ്ഥാനത്തെ എംഎല്‍എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു
ബിജെപിയും ശിവസേനയും അടക്കം എന്‍ഡിഎ കക്ഷികള്‍ക്ക് മുംബൈ കോര്‍പറേഷനിലെ 227 സീറ്റില്‍ 118 സീറ്റുകളാണ് ജയിക്കാനായത്. ബിജെപി 89 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ എന്‍ഡിഎ മുന്നണി ഭരണവും ഉറപ്പിച്ചു. മറുവശത്ത് ശിവസേന ഉദ്ധവ് വിഭാഗവും താജ് താക്കറയുടെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയും ചേര്‍ന്ന സഖ്യം 72 സീറ്റുകള്‍ നേടി. ഒറ്റക്ക് മല്‍സരിച്ച കോണ്‍ഗ്രസ് 24 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസും താക്കറെ കക്ഷികളും യോജിച്ചാല്‍ 96 സീറ്റുകളാവും. ശിവസേന ഷിന്‍ഡെ പക്ഷത്ത് നിന്ന് കൗണ്‍സിലര്‍മാരെ എത്തിക്കാനായാല്‍ ഈ പക്ഷത്തിന് എന്‍ഡിഎയെ അകറ്റിനിര്‍ത്താനാവും. ഉദ്ദവ് താക്കറെ വിഭാഗം നടത്താനിടയുള്ള നീക്കം പ്രതിരോധിക്കാനാണോ കൗണ്‍സിലര്‍മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതെന്ന് വ്യക്തമല്ല. ഭൂരിപക്ഷം നേരിയതായതിനാൽ അവസാന നിമിഷം ഉണ്ടാകാനിടയുള്ള കൂറുമാറ്റങ്ങളോ അട്ടിമറികളോ ഒഴിവാക്കാനാണ് എന്നാണ് നിലവിലെ വിവരം.
Content Highlights: Resort politics has returned to Maharashtra, with Eknath Shinde shifting newly elected Shiv Sena corporators to resorts.