
ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇഡിക്ക് മുന്നിൽ ഹാജരായില്ല. നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇഡിക്ക് അയച്ച കത്തിൽ കെജ്രിവാൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെജ്രിവാൾ മധ്യപ്രദേശിലേക്ക് തിരിച്ചു. ദില്ലി മന്ത്രി രാജ് കുമാർ ആനന്ദിന്റെ വസതിയിൽ ഇഡി പരിശോധന നടത്തുകയാണ്.
ഡല്‍ഹി മദ്യനയ അഴിമതിയിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച ഇഡി നോട്ടിസിനോട് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. നോട്ടിസ് നിയമ വിരുദ്ധം എന്ന് ഇഡിക്ക് അയച്ച കത്തിൽ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് നോട്ടീസ് അയച്ചത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റിനിർത്താനാണ് നോട്ടീസെന്ന് ആരോപിച്ച കെജ്രിവാൾ നോട്ടീസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് ശ്രമം എന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.
ആം ആദ്മി പ്രതിഷേധ സാധ്യത മുന്നിൽ കണ്ട് കനത്ത സുരക്ഷയാണ് ഡല്‍ഹിയിൽ ഒരുക്കിയത്. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി തൊഴിൽ മന്ത്രി രാജ് കുമാർ ആനന്ദിന്റെ വസതിയിൽ ഇഡി എത്തി. അന്താരാഷ്ട്ര ഹവാല ഇടപാടിൽ കള്ളപ്പണം വെളിപ്പിച്ചു എന്നാണ് ആരോപണം. മന്ത്രിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് പരിശോധന. മദ്യനയ അഴിമതിയിൽ അരവിന്ദ് കേജ്രിവാൾ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. രാജ്ഘട്ടിലായിരുന്നു ബിജെപി പ്രതിഷേധം.