മണിപ്പൂർ കലാപത്തിൽ 175 പേർ കൊല്ലപ്പെട്ടു, 96 മൃതദേഹങ്ങൾക്ക് അവകാശികളില്ല: മണിപ്പൂർ പൊലീസ്

കലാപത്തില്‍ 4786 വീടുകള്‍ക്ക് തീവെച്ചതായും 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തു. കലാപം തുടങ്ങിയതിന് ശേഷം പൊലീസിന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 1,359 തോക്കുകളും 15,050 വെടിക്കോപ്പുകളും കണ്ടെടുത്തതായും പൊലീസ്
മണിപ്പൂർ കലാപത്തിൽ 175 പേർ കൊല്ലപ്പെട്ടു, 96 മൃതദേഹങ്ങൾക്ക് അവകാശികളില്ല: മണിപ്പൂർ പൊലീസ്

ഇംഫാൽ: കുക്കി-മെയ്തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി മണിപ്പൂരില്‍ നടന്ന കലാപത്തില്‍ 175 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസ്. കലാപത്തില്‍ ഇതുവരെ 1138 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു.കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ ഇന്നുവരെ 33 പേരെ കാണാനില്ല. സംസ്ഥാനത്ത് പലയിടങ്ങളിലായി 96 മൃതദേഹങ്ങള്‍ അവകാശികളില്ലാതെ കിടക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ഇംഫാലിലെ ആര്‍ഐഎംഎസ്, ജെഎന്‍ഐഎംഎസ് ഹോസ്പിറ്റലുകളില്‍ യഥാക്രമം 28ഉം 26ഉം മൃതദേഹങ്ങളാണ് അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത്. ചുരാചന്ദ്പൂര്‍ ജില്ലയില്‍ 42 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

കലാപത്തില്‍ 4786 വീടുകള്‍ക്ക് തീവെച്ചതായും 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തതായും പോലീസ് അറിയിച്ചു. കലാപം തുടങ്ങിയതിന് ശേഷം പൊലീസിന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 1,359 തോക്കുകളും 15,050 വെടിക്കോപ്പുകളും കണ്ടെടുത്തതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐ കെ മുയ്വ വ്യക്തമാക്കി. കലാപത്തിനിടയില്‍ വലിയ തോതില്‍ ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കലാപ സമയത്ത് സംസ്ഥാനത്ത് ഉടനീളം 5,172 തീവെയ്പ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും പൊലീസ് വ്യക്തമാക്കുന്നു.

ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗക്ചാവോ ഇഖായ് മുതല്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ കാങ്വായ് വരെയുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ദേശീയ പാതകളില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ഐ കെ മുയ്‌വ വ്യക്തമാക്കി. കലാപവുമായി ബന്ധപ്പെട്ട് 9332 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 325 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്‍എച്ച്-32, എന്‍എച്ച്-2 ദേശീയപാതകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാര്‍ ദില്ലിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങള്‍ക്ക് പരിഹാരം വേഗത്തിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് എംഎല്‍എമാരുടെ ലക്ഷ്യം. രണ്ട് മന്ത്രിമരുടെ നേതൃത്വത്തില്‍ 18 എംഎല്‍എമാരാണ് കൂടിക്കാഴ്ച നടത്തുക.

മെയ് മൂന്നിനാണ് മണിപ്പൂരില്‍ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ്ഗ പദവിക്കായുള്ള മെയ്‌തെയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു മാര്‍ച്ച്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com