എഡിറ്റേഴ്‌സ് ഗില്‍ഡിലെ മാധ്യമ പ്രവർ‌ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

വ്യാജവാർത്തകൾ മണിപ്പൂർ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതായി എഡിറ്റേഴ്സ് ​ഗിൽഡ് ചൂണ്ടിക്കാണിച്ചിരുന്നു
എഡിറ്റേഴ്‌സ് ഗില്‍ഡിലെ മാധ്യമ പ്രവർ‌ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: എഡിറ്റേഴ്സ് ​ഗിൽഡിന്റെ മൂന്ന് മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മണിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് നൽകിയ ഹര്‍ജിയിലാണ് നടപടി. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ല. വിഷയത്തിൽ മണിപ്പൂർ സർക്കാരിന്റെ വിശദീകരണം കോടതി തേടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇജിഐ അംഗങ്ങൾ സമർപ്പിച്ച ഹർജി പരി​ഗണിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ‍് അദ്ധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു. മണിപ്പൂരിലെ മാധ്യമങ്ങൾ ഏകപക്ഷീയമായി വാർത്ത കൊടുത്തുവെന്നായിരുന്നു എഡിറ്റേഴ്സ് ​ഗിൽഡ് വസ്തുതാന്വേഷണ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തള്ളിയ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കലാപത്തിന് പ്രേരണ നല്‍കുന്നതാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ട് എന്ന് കാട്ടിയാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്.

മണിപ്പൂർ സംഘർഷത്തിൽ മെയ്തെയ് വിഭാ​ഗത്തിന് അനുകൂലമായി മാധ്യമങ്ങൾ പ്രവർത്തിച്ചെന്നാണ് എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമവാർത്തകൾക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് എഡിറ്റേഴ്സ് ​ഗിൽഡ് വസ്തുതാന്വേഷണ സംഘം റിപ്പോർട്ട് പുറത്തുവിട്ടത്.

അസം റൈഫിൾസിനെ ലക്ഷ്യം വെച്ചുള്ള നിരവധി വ്യാജ വാർത്തകളും പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു. സേനക്ക് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന വാർത്തകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതായി എഡിറ്റേഴ്സ് ​ഗിൽഡ് പറഞ്ഞിരുന്നു. ഇത്തരം വ്യാജവാർത്തകൾ മണിപ്പൂർ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതായും എഡിറ്റേഴ്സ് ​ഗിൽഡ് ചൂണ്ടിക്കാട്ടി.

കുക്കികളെ കുറിച്ചുളള വാർത്തകൾ വളച്ചൊടിക്കുകയും മെയ്തെയ് വിഭാ​ഗത്തിന്റെ വാർത്തകൾ മറച്ചുവെക്കുകയുമൊക്കെ ചെയ്തെന്നാണ് എഡിറ്റേഴ്സ് ​ഗിൽഡ് റിപ്പോർട്ടിൽ പറയുന്നത്. ഏഴു വയസ്സുള്ള കുക്കി ബാലനെ മെയ്തെയ് ആൾക്കൂട്ടം ആക്രമിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയേയും അമ്മയേയും ആംബുലൻസിൽ ജീവനോടെ കത്തിച്ചതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ മ്യാൻമർ പൗരൻമാർക്ക് ചികിത്സ നൽകി എന്ന വാർത്ത പല മാധ്യമങ്ങളും പുറത്തുവിട്ടു. ​ഗ്വാൾട്ടബിയിലെ ഒരു ക്ഷേത്രം കുക്കി മിലിറ്റന്റുകൾ അശുദ്ധമാക്കിയെന്ന വാർത്തയും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com