
എംപ്ലോയിമെൻ്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നിയമങ്ങളിലെ പുത്തന്‍ പരിഷ്കരങ്ങളെ കുറിച്ചും ഇളവുകളെ കുറിച്ചും വ്യക്തമാക്കി കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ. ജീവനക്കാർക്ക് ഇപിഎഫ് പിൻവലിക്കാനുള്ള പല മാനദണ്ഡങ്ങളും കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് പെട്ടെന്ന് തന്നെ 75 ശതമാനം തുകയും അവരുടെ ഇപിഎഫിൽ നിന്നും പിൻവലിക്കാം. പത്തുവർഷത്തെ സർവീസ് കാലയളവ് നിലനിർത്തിക്കൊണ്ട് തന്നെ ബാക്കിയുള്ള 25 ശതമാനം തുക ഒരു വർഷത്തിന് ശേഷം പിൻവലിക്കാം.
അതായത് നിലവിൽ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുന്ന തരത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുത്തൻ പരിഷ്‌കരണങ്ങളിലൂടെ ജീവനക്കാരുടെ സർവീസ് കാലയളവ് നിലനിർത്താൻ കഴിയും. മാത്രമല്ല ഒരു പെൻഷൻ ലഭിക്കുക വഴി അതൊരു സാമ്പത്തിക സുരക്ഷയുമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പുതിയ തീരുമാനത്തിലൂടെ ഇപിഎഫ് അംഗങ്ങൾക്ക് പുതിയ ജോലി കണ്ടെത്താൻ കൂടുതൽ സമയവും ജോലിയിൽ ഇടവേള വരാതിരിക്കാനുള്ള സാധ്യതയും ഉറപ്പാവുകയും ചെയ്യും. ഒരു നാമമാത്രമായ പിഴ അടച്ചാൽ ഇതുവരെയും ഇപിഎഫ്ഒയിൽ ഒരു സംഭാവനയും നടത്താത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും എൻറോൾ ചെയ്യാം.
പ്രായമായവരെയും വിദൂരസ്ഥലങ്ങളിലുള്ള ഇപിഎഫ് ആനുകൂല്യങ്ങളുള്ളവരെയും പരിഗണിച്ച് പോസ്റ്റൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹായത്തോടെ അവരുടെ വീടുകളിൽ തന്നെ ലൈഫ് സർട്ടിഫിക്കറ്റുകളുടെ പ്രമാണീകരിക്കുന്നതിനുള്ള ധാരണാപത്രം സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ അവർക്ക് നേരിട്ട് ഇപിഎഫ് ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യമില്ല.
Content Highlights: let's find out new reforms in EPF withdrawal