
ജൂണ്‍ 26 ന് അമേരിക്കയിലെ ജോര്‍ജിയയില്‍ ഭീകര ശബ്ദത്തോടെ കണ്ണിഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ ആകാശത്തിൽ കൂടെ എന്തോ ഒരു വസ്തു പായുന്നത് പ്രദേശവാസികള്‍ കണ്ടു. അതില്‍ നിന്ന് അടര്‍ന്ന വീണ ഒരു കഷ്ണം ജോര്‍ജിയയിലെ ഒരു വീടിൻ്റെ മേല്‍ക്കൂര തുളച്ച് ഉള്ളിലേക്ക് വീണു. വലിയ ശബ്ദത്തോടെയായിരുന്നു കല്ല് വീടിനുള്ളില്‍ വീണത്. ഭയന്ന വീട്ടുകാർ ഉടന്‍ അധികൃതരെ വിവരം അറിയിച്ചു. അധികൃതരെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം കല്ല് ഗവേഷകര്‍ക്ക് കൈമാറി. എന്നാൽ പരിശോധനയ്ക്ക് ഒടുവില്‍ ഗവേഷകര്‍ കണ്ടെത്തിയ വിവരം തികച്ചും അത്ഭുതപ്പെടുത്തുന്നതായിരുന്നു. വീണത് വെറും ഒരു കല്ലായിരുന്നില്ല. ഭൂമിയേക്കാള്‍ പഴക്കമുള്ള ഒരു ഉല്‍ക്ക ശിലയുടെ അവശിഷ്ടമായിരുന്നു അത്. 4.56 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഉല്‍ക്കയുടെ ഭാഗങ്ങളാണ് ജോര്‍ജിയയിലെ വിവിധ ഇടങ്ങളിലായി പതിച്ചത്.
ഉല്‍ക്കയെ പറ്റി ഗവേഷകരുടെ കണ്ടെത്തല്‍
'മക്‌ഡൊണാഫ് ഉല്‍ക്കാശില' എന്ന് പേരിട്ടിരിക്കുന്ന ഇത് ജോര്‍ജിയയില്‍ നിന്ന് കണ്ടെടുത്ത 27-ാമത്തെ ഉല്‍ക്കാശിലയാണ്. 4.56 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് രൂപപ്പെട്ടത്. അതായിത് ഭൂമിയേക്കാള്‍ ഏകദേശം 20 ദശലക്ഷം വര്‍ഷം പഴക്കം ഇതിനുണ്ട്.
ഒപ്റ്റിക്കല്‍, ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പുകളില്‍ വെച്ച് ഒരു ലോ മെറ്റല്‍ (എല്‍) ഓര്‍ഡിനറി കോണ്ട്രൈറ്റ് ആണ് ഇതെന്ന് ശാസത്രജ്ഞർ തിരിച്ചറിഞ്ഞു.
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. ഏകദേശം 470 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ വലിയ ഒരു ഛിന്നഗ്രഹത്തിന്റെ വിഘടനത്തില്‍ നിന്നാണ് ഇത് ഉത്ഭവിച്ചതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഉല്‍ക്കാശില ചെറുതായിരുന്നെങ്കിലും ഇത് ഭാവി പഠനങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്നാണ് കരുതുന്നത്. നിലവിലെ ഉല്‍ക്കയ്ക്ക് സമാനമല്ലെങ്കിലും ഭൂമിക്ക് നേരെ വരുന്ന വളരെ വലിയ വസ്തുക്കളെ എങ്ങനെ നേരിടുമെന്ന് മനസ്സിലാക്കാന്‍ ഇത് ഉപയോഗപ്രദമായ ഉള്‍ക്കാഴ്ച നല്‍കുമെന്ന് യുജിഎ പ്ലാനറ്ററി ജിയോളജിസ്റ്റായ സ്‌കോട്ട് ഹാരിസ് അറിയിച്ചു.
Content Highlights- 'Terrible sound and vibration' rocks penetrate house in US, researchers say older than Earth