
മനുഷ്യന് സമൂഹമായി ഇന്നത്തെ നിലയില്‍ ജീവിക്കാൻ സാധിക്കുന്നത് ആശയവിനിമയം വളരെ ശക്തമായി നടക്കുന്നതിനാലാണ്. മനുഷ്യരെ പോലെ മറ്റു ചില ജീവികളും, അതിജീവനത്തിനായി സമൂഹമായി ജീവിക്കുന്നുണ്ട്. ഓരോ ജീവികൾക്കും, വ്യത്യസ്തമായ ആശയവിനിമയ രീതിയാണുള്ളത്, ഇതിൽ ചിലജീവികളുടെ സങ്കീർണമായ ആശയവിനിമയ സംവിധാനങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും.
ജീവികളുടെ ആശയവിനിമയ രീതിയിലെ ഈ വ്യത്യസ്തത ശ്രദ്ധിച്ചാൽ ഏറെ കൗതുകകരമാണ്. പ്രത്യേക ആംഗ്യം കാണിക്കുകയോ, ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നതിലൂടെയാണ് ചിമ്പാൻസികൾ ആശയവിനിമയം നടത്തുക. സ്പർശനത്തിലൂടെയോ, ചെറിയ ചിന്നംവിളികളിലൂടെയോ ആനകളും. ഇത്തരത്തിൽ ഓരോ ജീവികൾക്കും ആശയവിനിമയത്തിന് വ്യത്യസ്ത രീതികളുണ്ട്.
ഈ തരത്തിൽ വ്യത്യസ്ത രീതിയില്‍ ആശയവിനിമയം നടത്തുന്ന ജീവികളാണ് ബോട്ടില്‍നോസ് ഡോള്‍ഫിനുകള്‍. ഓരോ ഡോള്‍ഫിനുകള്‍ക്കും അടുത്ത ബന്ധമുള്ള ചില ഡോള്‍ഫിനുകളും അല്ലാത്ത ഡോള്‍ഫിനുകളും ഉണ്ടായിരിക്കും. നമുക്ക് അടുത്ത സുഹൃത്തുക്കളും, പരിചയക്കാരും ഉള്ളത് പോലെ. ആരോഗ്യകരമായ ഒരു സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഡോള്‍ഫിനുകള്‍ക്ക് വ്യക്തിബന്ധം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ഡോള്‍ഫിനുകള്‍ ആശയവിനിമയത്തിനായി 'സിഗ്നേച്ചര്‍ വിസിലു'കള്‍ ഉപയോഗിക്കുന്നു എന്നത് വളരെക്കാലങ്ങള്‍ക്ക് മുന്നേ കണ്ടുപിടിച്ച വസ്തുതയാണ്. പുതിയ പഠനങ്ങള്‍ പ്രകാരം ഈ വിസില്‍ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിനെക്കാള്‍, വിവരങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്.
ഡോള്‍ഫിനുകള്‍ ആശയവിനിമയത്തിനായി പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. സിഗ്നേച്ചര്‍ വിസിലുകള്‍ ഓരോ ഡോള്‍ഫിനും ഓരോ തരത്തിലാണ് പുറപ്പെടുവിക്കുക, ഇത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം. എന്നാല്‍ സിഗ്നേച്ചര്‍ വിസില്‍ അല്ലാത്ത വിസിലുകളുമുണ്ട്. പലതരം ആവശ്യങ്ങള്‍ക്ക് പലതരം ശബ്ദങ്ങളാണ് ഈ ജീവി ഉപയോഗിക്കുന്നത്. സിഗ്നേച്ചര്‍ വിസിലുകള്‍ ചെറുപ്പം മുതല്‍ തന്നെ പരിശീലിച്ച് വരികയും ജീവിതകാലം മുഴുവന്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട് ഡോള്‍ഫിനുകള്‍.
15 വര്‍ഷം മുന്‍പ് മുതല്‍ ഇപ്പോള്‍ വരെയുള്ള സിഗ്നേച്ചര്‍ വിസിലുകള്‍ പരിശോധിച്ചാല്‍ ഫ്രീക്വന്‍സി പാറ്റേണില്‍ ഇവയെല്ലാം തമ്മില്‍ വ്യത്യാസമുണ്ടാകും. അത്യാവശ്യ ഘട്ടങ്ങളിലെ എന്തെങ്കിലും അറിയിപ്പുകളോ, വിവരങ്ങളോ കൈമാറാന്‍ ഉപയോഗിക്കുന്ന വിസിലുകളിലും വ്യത്യസ്തതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മനുഷ്യരുടെ ഒപ്പുകള്‍ പോലെ വ്യത്യസ്തമായതിനാലാണ് ഇതിനെ സിഗ്നേച്ചര്‍ വിസിലുകള്‍ എന്ന് പറയുന്നത്. ഈ വിസിലുകള്‍ ഓരോ ഡോള്‍ഫിനുകളും അതിന്റെ ചെറുപ്പകാലത്ത് സ്വന്തമായി പഠിച്ചതാണ്. മനുഷ്യരുടെ മുഖങ്ങള്‍ വ്യത്യസ്തമായിരിക്കുന്നത് പോലെ ഡോള്‍ഫിന്റെ ശബ്ദം വ്യത്യസ്തമാണ്.
മനുഷ്യരുടെ ഏറ്റവും വലിയ ഐഡന്റിറ്റി ഫീച്ചറാണ് മുഖം. ഒരാളെ കണ്ടാല്‍ ആദ്യം കണ്ടാല്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുക മുഖത്തിലൂടെയാണ്. തിരിച്ചറിയാന്‍ മാത്രമല്ല പലവിധ വികാരങ്ങള്‍ മുഖഭാവത്തിലൂടെ കൈമാറാറുമുണ്ട്.
Content Highlight; Dolphin Whistles Are Like Human Faces