ഡിവൈഎഫ്ഐ ഭക്ഷണപൊതിയില്‍ കുറിപ്പും പണവും; പേര് അറിയാത്ത 'മനുഷ്യനെ' അന്വേഷിച്ച് സൈബര്‍ ലോകം
''ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു''
18 Dec 2021 2:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഹൃദയപൂര്‍വ്വം' ഭക്ഷണപൊതിയില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പും വച്ച അജ്ഞാതനെ അന്വേഷിച്ച് സൈബര്‍ ലോകം. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണ പൊതിക്കുള്ളിലാണ് 200 രൂപ നോട്ടിനൊപ്പം ഒരു കുറിപ്പും കണ്ടെത്തിയത്. പൊതിച്ചോര്‍ ലഭിച്ച യുവാവ് കത്തും തുകയും ലഭിച്ച വിവരം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ''അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്.'' എന്നാല്‍ ഇത് ആരാണ് എഴുതിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെക്കുറിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞത് ഇങ്ങനെ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയുടെ ഭാഗമായി ഇന്ന് ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റി പൊതിച്ചോര്‍ വിതരണം ചെയ്തു. തിരിച്ചു വരാന്‍ നേരം. ഞങ്ങളുടെ അടുത്ത് നിന്നും പൊതിച്ചോര്‍ വാങ്ങിയ ഒരു യുവാവ് അദ്ദേഹത്തിന് കിട്ടിയ പൊതിച്ചോറിനോടൊപ്പം ലഭിച്ച കത്തും പൈസയും ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രിയ മകള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍.