Top

മുത്തുക്കോയ തങ്ങൾക്കെതിരായി കമന്റിട്ടതിന് നടപടി സ്വീകരിച്ച ലീ​ഗ് ജില്ലാ സെക്രട്ടറിയെ തിരിച്ചെടുത്തു

മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന വാർത്തക്ക് താഴെ രേഖപ്പെടുത്തിയ കമന്റിനെ ചൊല്ലിയാണ് ലീ​ഗ് ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചത്

18 Jan 2022 2:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുത്തുക്കോയ തങ്ങൾക്കെതിരായി കമന്റിട്ടതിന് നടപടി സ്വീകരിച്ച ലീ​ഗ് ജില്ലാ സെക്രട്ടറിയെ തിരിച്ചെടുത്തു
X

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന് മാറ്റിനിർത്തിയ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെ തിരിച്ചെടുത്തു. ഇന്ന് ചേർന്ന ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് യഹ്യാഖാനു നേരെയുള്ള നടപടി പിൻവലിച്ചത്. വഖവ് വിഷയത്തിൽ സമസ്തയും മുസ്ലിം ലീ​ഗും പ്രത്യക്ഷ പോരിലേക്കെത്തുമെന്ന് സൂചനകൾക്കിടയാണ് പുതിയ നീക്കം.

മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന വാർത്തക്ക് താഴെ രേഖപ്പെടുത്തിയ കമന്റിനെ ചൊല്ലിയാണ് ലീ​ഗ് ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ തന്റെ അഭിപ്രായം ജിഫ്രി തങ്ങൾക്കെതിരെയല്ല, മറിച്ച് ഓൺലൈൻ ലേഖനത്തിന്റെ ഉള്ളടക്കത്തിനെതിരെയാണെന്ന് യഹ്യാഖാൻ വിശദീകരിച്ചിരുന്നു.

വിഷയത്തിൽ നേരത്തെ യഹ്യാൻഖാൻ നൽകിയ വിശദീകരണം-

ബഹു :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും പോഷക ഘടകങ്ങളും കേരളത്തിൽ വിശിഷ്യാ മലബാറിൽ നടത്തിയ മത വൈജ്ഞാനിക രംഗത്തെ സ്തുത്യർഹമായ സേവനത്തെക്കുറിച്ച് നല്ല ബോധ്യം ഉള്ളവനുമാണ്. ഇക്കാര്യത്തിലൊന്നും ആരും ക്ലാസെടുത്തു തരേണ്ട ആവശ്യമില്ല. ഇനി കാര്യത്തിലേക്ക് കടക്കാം. ഇന്ന് എന്റെ പേരിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട കഷ്ണം മുറിച്ച ഒരു സ്‌ക്രീൻ ഷോട്ട് എന്നെ സ്‌നേഹിക്കുന്നവർക്കിടയിൽ പോലും തെറ്റിദ്ധാരണ ഉണ്ടാക്കി എന്നതിനാലാണ് ഈ വിശദീകരണം.

മുസ്ലിം ലീഗിനേയും സമസ്ഥയെയും തമ്മിൽ അകറ്റാൻ ഇടത് പക്ഷത്തിന്റെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്ന കേരളത്തിലെ ഒരു വിഘടിത മത സംഘടനയും അതിന്റെ മുഖപത്രവും കാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ പല ഉദാഹരണങ്ങളും നാം നിർബാധം ഈയിടെ കണ്ടു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ലീഗ് സമസ്ത വിള്ളലുണ്ടാക്കാൻ എന്ത് നാലാം കിട വാർത്തയും പടച്ചു വിട്ട് ശ്രദ്ധ നേടാനുള്ള ശ്രമത്തെ സ്ഥിരം ശ്രദ്ധിക്കാറുള്ള ഒരാൾ എന്ന നിലയിൽ അവരുടെ ലിങ്കിന് കീഴെ ആ കുളംകലക്കി മീൻ പിടിക്കൽ പരിപാടിയെ വിമർശിച്ചാണ് ഞാൻ ഒരു കമന്റ് ഇട്ടത്. എന്നും ഇത്തരം വാർത്തകൾ പടച്ചു വിട്ടു ശ്രദ്ധ നേടാനുള്ള ഈ പോർട്ടലിന്റെ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് ബഹുമാനപ്പെട്ട ജിഫ്രി തങ്ങൾക്ക് എതിരെയുള്ള കമന്റാണ് എന്നു ധരിച്ചു സംശയം പ്രകടിപ്പിച്ച ആളോട് അതിന്റെ കീഴെ തന്നെ കമന്റിൽ ഉദ്ദേശിച്ചത് ആരെയാണ് എന്നു വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു. എന്നാൽ അതെല്ലാം മുറിച്ചു കളഞ്ഞ് തീർത്തും അടിസ്ഥാന രഹിതമായ ഒന്നാണ് പ്രചരിപ്പിക്കപ്പെട്ടത്.

വഖഫ് ബോർഡ് നിയമനം പി.എസ് സിക്ക് വിട്ടതിലുള്ള പ്രതിഷേധത്തിനെതിരെ ജിഫ്രി തങ്ങൾ നിലപാട് എടുത്തെന്നും, അതിൽ അമർശമുള്ള ലീഗ് പ്രവർത്തകരിൽ നിന്നാണ് ഈ ഭീഷണി ഉണ്ടായത് എന്ന മട്ടിലുള്ള ഈ ഫിത്‌ന പത്രത്തിന്റെ വാർത്തക്ക് കീഴെയാണ്, അതിലെ വിഭാഗീയത കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ഈ നാണം കെട്ട ഏർപ്പാട് നിർത്തൂ എന്ന തരത്തിൽ ഞാൻ കമന്റ് ചെയ്തത്. ഇവരുടെ ഈ ചെപ്പടി വിദ്യ ഒന്നോ രണ്ടോ ദിവസമല്ല. മാസങ്ങളോളം നമ്മെ ലക്ഷ്യം വെച്ചു കൊണ്ട് കൃത്യമായ അജണ്ടയോട് കൂടെ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. ദേശാഭിമാനിയേക്കാൾ വേല ചെയ്യുന്നത് തങ്ങളാണ് എന്ന യജമാന ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഈ തന്ത്രം മുറക്ക് നടക്കുന്നുണ്ട് . ഇത് വ്യക്തമായി എഴുതുക മാത്രമാണ് ഈയുള്ളവൻ ചെയ്തത്. ആ വിഭാഗത്തിന് നേരെയുള്ള ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോവേണ്ട സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ല.

എന്നാൽ തെറ്റിദ്ധരിച്ചവർ തിരുത്തണം എന്നാണ് പറയാൻ ഉള്ളത്.ജിഫ്രി തങ്ങളെ ഏറെ സ്‌നേഹിക്കുന്നവരായ ഒട്ടേറെ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനും അണിയറക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മളെ പരസ്പരം തെറ്റിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ചീഞ്ഞ ശ്രമം തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇത്രയും കുറിച്ചത്. പാണക്കാട് സയ്യിദന്മാർക്കും സയ്യിദ് ജിഫ്രി തങ്ങൾക്കും പിന്നിൽ അണി നിരന്നു കൊണ്ട് ഈ സാർത്ഥവാഹക സംഘങ്ങൾ ഇനിയും മുന്നോട്ട് പോകും. കുറക്കുന്നവർ കുരക്കട്ടെ...

Next Story