പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ വധത്തില്‍ വിധി ഇന്ന്

ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു
പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ വധത്തില്‍ വിധി ഇന്ന്

കണ്ണൂര്‍: പാനൂരിലെ വിഷ്ണുപ്രിയയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. പ്രണയപ്പകയെ തുടര്‍ന്നാണ് 22കാരിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് കേസ്. 2022 ഒക്ടോബര്‍ 22 നായിരുന്നു പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെ (23) പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ വധത്തില്‍ വിധി ഇന്ന്
'രണ്ടുരൂപ' ഡോക്ടര്‍ സേവനം നിര്‍ത്തി; ഇനി വിശ്രമജീവിതത്തിലേക്ക്

സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ താഴെകളത്തില്‍ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയം നിരസിച്ചതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വിഷ്ണുപ്രിയ തനിച്ച് വീട്ടില്‍ നിന്ന് ആണ്‍ സുഹൃത്തായ പൊന്നാനി പനമ്പാടിയിലെ വിപിന്‍ രാജുമായി വീഡിയോ കോള്‍ വഴി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ശ്യാംജിത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണു പ്രിയ വിപിന്‍ രാജിനോട് ഫോണില്‍ പറഞ്ഞിരുന്നു.

ഇതായിരുന്നു കേസില്‍ നിര്‍ണായകമായത്. പാനൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണുപ്രിയ. പ്രതി വിഷ്ണുപ്രിയയുടെ വീട്ടില്‍ കൃത്യം നടത്താനായി എത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് തൊണ്ടിമുതലായി കണക്കാക്കി വിചാരണ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. 2023 സെപ്റ്റംബര്‍ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ ആകെ 73 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്.

ബാഗില്‍ മാരക ആയുധങ്ങളുമായെത്തിയാണ് പ്രതി വിഷ്ണുപ്രിയയെ അക്രമിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം ഇരു കൈകള്‍ക്കും പരിക്കേല്‍പ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ശ്യാംജിത്ത് അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com