തൃശ്ശൂർ: വാച്ചുമരം ആദിവാസി കോളനിയിൽ നിന്ന് കാണാതായ വയോധികയ്ക്ക് വേണ്ടിയുള്ള തിരിച്ചിൽ ഇന്നും തുടരും. വനത്തിലേക്ക് വിറക് ശേഖരിക്കാൻ പോയ അമ്മിണി(75)യെ ആണ് കാണാതായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വയോധിയ്ക്കായുള്ള തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച വൈകീട്ടായിരുന്നു വിറക് ശേഖരിക്കുന്നതിനായി അമ്മിണി വനത്തിലേക്ക് പോയത്. പിന്നീട് കാണാതായതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും കോളനി നിവാസികളും ചേർന്ന് തിരിച്ചിൽ നടത്തിയിരുന്നു. ഇന്നലെ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് അമ്മിണിയെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിയത്.
പരാതി ലഭിച്ച ഉടനെ കോളനി നിവാസികളുമായി ചേർന്ന് സ്റ്റേഷൻ സ്റ്റാഫ് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. പ്രായമായ സ്ഥിതിയ്ക്ക് അധിക ദൂരം പോകാൻ സാധ്യത ഇല്ല. അവരുടെ കയ്യിലുണ്ടായിരുന്ന കോടാലി അന്വേഷിച്ചാണ് അഞ്ച് മണിയോടെ തിരികെ പോയതെന്നാണ് ലഭിച്ച വിവരം. അമ്മിണിയുടെ പക്കലുണ്ടായിരുന്ന വടിയും കോടാലിയും കണ്ടുകിട്ടിയിട്ടുണ്ട്. ആളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. കാട്ടിൽ മുഴുവൻ തിരയാമെന്ന തീരുമാനത്തിലാണെന്നും പൊലീസ് അറിയിച്ചു. അമ്മിണിയ്ക്ക് കാഴ്ച പരിമിതി ഉള്ളതിനാൽ ഉൾവനത്തിലേക്ക് പോകില്ലെന്നാണ് നിഗമനം.