കൊച്ചി: തിരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐഎം ജില്ലാ സെക്രട്ടറിമാർ ചുമതലയിൽ തിരിച്ചെത്തി. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കാസർകോട് എം വി ബാലകൃഷ്ണനും കണ്ണൂരിൽ എം വി ജയരാജനും തിരുവനന്തപുരത്ത് വി ജോയിയും തിരിച്ചെത്തി ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. കാസർകോട് സി എച്ച് കുഞ്ഞമ്പുവിനും കണ്ണൂരിൽ ടി വി രാജേഷിനും തിരുവനന്തപുരത്ത് സി ജയന് ബാബുവിനുമായിരുന്നു താൽകാലിക ചുമതല.
തിരഞ്ഞെടുപ്പില് ജില്ലാ സെക്രട്ടറി ജയിച്ചാൽ പുതിയ സെക്രട്ടറിമാരെ തീരുമാനിക്കും. പരാജയപ്പെട്ടാല് ജില്ലാ സെക്രട്ടറിയായി തുടരാനാണ് ധാരണ. 2019ൽ പി ജയരാജൻ വടകരയിൽ സ്ഥാനാർഥിയായപ്പോഴാണ് കണ്ണൂരിൽ എം വി ജയരാജൻ താൽക്കാലിക ജില്ലാ സെക്രട്ടറിയായത്. എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പി ജയരാജന് ചുമതല തിരികെ നൽകാതെ എം വി ജയരാജനെ സെക്രട്ടറിയാക്കിയത് വിവാദമായിരുന്നു.