തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട; ഡോക്ടറും ബിഡിഎസ് വിദ്യാര്‍ത്ഥിനിയും അടക്കം ഏഴുപേര്‍ പിടിയില്‍

കണിയാപുരം തോപ്പില്‍ ഭാഗത്തെ വാടകവീട്ടില്‍ നിന്നാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയത്

തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട; ഡോക്ടറും ബിഡിഎസ് വിദ്യാര്‍ത്ഥിനിയും അടക്കം ഏഴുപേര്‍ പിടിയില്‍
dot image

തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. ഡോക്ടറും ബിഡിഎസ് വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടെ ഏഴ് പേരെ ലഹരിവസ്തുക്കളുമായി പൊലീസ് പിടികൂടി. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തന്‍, ബിഡിഎസ് വിദ്യാര്‍ത്ഥിനി കൊട്ടാരക്കര സ്വദേശി ഹലീന, നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം, കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ്, തൊളിക്കോട് സ്വദേശി അജിത്ത്, പാലോട് സ്വദേശിനി അന്‍സിയ, കൊല്ലം ഇളമാട് സ്വദേശി ഹരീഷ് എന്നിവരെയാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് നൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.

കണിയാപുരം തോപ്പില്‍ ഭാഗത്തെ വാടകവീട്ടില്‍ നിന്നാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയത്. സംഘത്തിലെ അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ മുന്‍പും നിരവധിക്കേസുകളില്‍ പ്രതികളായവരാണ്. ഇവര്‍ മൂവരും ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വിതരണം ചെയ്യുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ പോകുന്നതിനിടെ പൊലീസ് പിടികൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലീസ് ജിപ്പില്‍ കാറിടിപ്പിച്ച ശേഷം കടന്നുകളഞ്ഞു. തുടര്‍ന്ന് ഇവര്‍ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്.

Content Highlights: seven including Doctor and bds student arrested in Drug case at thiruvananthapuram

dot image
To advertise here,contact us
dot image