സത്യനാഥന്‍ കൊലപാതകം; ബിജെപിയുടെ തലയിൽ കെട്ടിവെച്ച് സിപിഐഎം കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു: എം ടി രമേശ്

സിപിഐഎം പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ പെരുമാറി
സത്യനാഥന്‍ കൊലപാതകം; ബിജെപിയുടെ തലയിൽ കെട്ടിവെച്ച് സിപിഐഎം കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു: എം ടി രമേശ്

കോഴിക്കോട്: കൊയിലാണ്ടി കൊലപാതകം ബിജെപി നേതാക്കളുടെ തലയിൽ കെട്ടിവെച്ച് സിപിഐഎം കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് ബിജെപി നേതാവ് എംടി രമേശ്. സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു. സിപിഐഎം പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ പെരുമാറി. കലാപം ഉണ്ടാക്കാൻ വലിയ ഗൂഢാലോചനയും ആസൂതിത ശ്രമങ്ങളും നടന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബിജെപി യുടെ തലയിൽ കെട്ടിവെക്കാൻ മുമ്പും ശ്രമം നടന്നിട്ടുണ്ട്.

പാർട്ടിക്കകത്തെ പടല പിണക്കവും കുടിപ്പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തേ സിപിഐഎം ഓഫീസ് ആക്രമണ ശ്രമം നടന്നുവെന്ന് പ്രചരിപ്പിച്ചു. കൊയിലാണ്ടിയിലെ കൊലപാതകം ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ്. സജീവ പ്രവർത്തനങ്ങളിൽ നിന്നു മാറി നിൽക്കുമ്പോഴും പല സംരഭങ്ങളിൽ പ്രതി പങ്കെടുത്തു. കൊലപാതകത്തിന് പിന്നിൽ സിപിഐഎം നേതാക്കളാണ്. സിപിഐഎം നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും ബിജെപി നേതാവ് പറഞ്ഞു.

അതേസമയം, സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി വി സത്യനാഥന്‍ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി അഭിലാഷിന്റെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് തെളിവെടുപ്പുണ്ടാകില്ല. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണോ കൊലപാതകം നടത്തിയത് എന്ന് വ്യക്തതയായിട്ടില്ല.

കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ​ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സർജിക്കൽ ബ്ലേഡ് ഉപയോ​ഗിച്ചായിരുന്നു ആക്രമണം. നാലിലേറെ വെട്ടേറ്റിരുന്നു. കഴുത്തിലും മുതുകിലും ആഴത്തിൽ മുറിവേറ്റിരുന്നു. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആസൂത്രിതമായ കൃത്യമാണ് നടന്നതെന്ന് പൊലീസ് പറയുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com