കോഴിക്കോട്: നവകേരള സദസ് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് പ്രതിക്ഷനേതാവ് വിഡി സതീശൻ. നാട്ടുകാരുടെ ചിലവിൽ സർക്കാർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ ഉദ്‌ഘാടനം ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജാവ് എഴുന്നള്ളുമ്പോൾ കരുതൽ തടങ്കലിലിടുകയാണ്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി മർദിക്കുന്നു. നാണംകെട്ട മുഖ്യമന്ത്രിയാണ് കസേരയിലിരിക്കുന്നത്. വൃത്തികെട്ട കാര്യം ചെയ്താൽ അതേ നാണയത്തിൽ മറുപടി പറയും. ശബരിമല ഭക്തർ മുഖ്യമന്ത്രി ഉള്ള ദിവസം പുറത്തിറങ്ങരുത്. കറുപ്പ് കണ്ട് പൊലീസ് പൊക്കി കൊണ്ടു പോകും', പ്രതിക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പം നടക്കുന്നവർ അടിമക്കൂട്ടങ്ങളാണെന്ന് ആരോപിച്ച അദ്ദേഹം അവർ രാജാവ് നഗ്നനാണെന്ന് പറയാൻ കഴിവില്ലാത്തവരാണെന്നും ആരോപിച്ചു.
നവകേരള സദസിന് ബദലായി യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് നിർവഹിച്ചത്. കണ്ണൂർ വി സി നിയമനത്തിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 12 ജില്ലകളിലും ഇന്ന് വിചാരണ സദസുകൾ നടന്നു.
തിരുവനന്തപുരം നേമത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരനും മലപ്പുറം താനൂരിൽ മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് വിചാരണ സദസിന്റെ ഉദ്ഘാടനം ചെയ്തത്. 140 മണ്ഡലങ്ങളിലും സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കും