പാലക്കാട്: കണ്ണൂർ വിസി നിയമനത്തിലെ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. സുപ്രീം കോടതി വിധി വായിച്ചാൽ തീരാവുന്ന പ്രശ്നമെ യുഡിഎഫിനുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ മൂന്ന് ആരോപണങ്ങളും കോടതി തള്ളിയതാണ്. യുജിസി റെഗുലേഷൻ അനുസരിച്ചല്ല നിയമനം എന്ന വാദം കോടതി തള്ളിയെന്നും രാജീവ് ചൂണ്ടിക്കാണിച്ചു. ഗവർണ്ണർക്കെതിരെയാണ് വിധിയെന്ന് വ്യക്തമാക്കിയ പി രാജീവ് സമ്മർദ്ദത്തിന് വിധേയമാകുന്നയാൾക്ക് എങ്ങനെ ഭരണഘടന പദവിയിൽ തുടരാനാകുമെന്നും ചോദിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് ബിജെപി അംഗങ്ങളെ ഗവർണ്ണർ നിർദ്ദേശിച്ചത് ജനാധിപത്യവിരുദ്ധമായ നീക്കമാണെന്നും പി രാജീവ് കുറ്റപ്പെടുത്തി. ശൂന്യതയിൽ നിന്നാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. പാനലിന്റെ മുമ്പിൽ സ്വതന്ത്രമായി ചാൻസലർ നിലപാട് എടുക്കണം. ഗവർണ്ണർക്ക് ആരാണീ പാനൽ കൊടുത്തത്. അത് ചാൻസലർ വൃക്തമാക്കണം. ആരാണ് ഇതിനു പിന്നിലെ ശക്തി. ചാൻസലറായ ഗവർണ്ണർ അധികാരദുർവിനിയോഗവും, രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടിയുള്ള നിയമനവും നടത്തുകയാണ്. കേന്ദ്രസർക്കാരിന്റെ താൽപ്പര്യങ്ങളാണ് ഗവർണ്ണർ നോക്കുന്നതെന്നും പി രാജീവ് കുറ്റപ്പെടുത്തി.
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പൊലീസിനെതിരെ ഉയർന്ന വിമർശനത്തിലും പി രാജീവ് പ്രതികരിച്ചു. നല്ല രീതിയിൽ കേസ് അന്വേഷിക്കാൻ കഴിവും കരുത്തും ഉള്ളവരാണ് കേരള പൊലീസെന്ന് പി രാജീവ് വ്യക്തമാക്കി. ആധുനിക രീതിയിലാണ് പൊലീസ് അന്വേഷണം. കുറ്റമറ്റ രീതിയിലാണ് പൊലീസ് സംവിധാനം. അത് തെളിയിക്കുന്നതാണ് കൊല്ലം സംഭവമെന്നും പി രാജീവ് വ്യക്തമാക്കി.